Tuesday 14 September 2010

കറുപ്പഴകിന്റെ നിറമൂറ്റല്‍...അഥവാ നിണമൂറ്റല്‍..

ലോകത്തില്‍ ഏറ്റവും അധികം ക്രൂരത അനുഭവിക്കുന്നത് കറുത്ത വര്‍ഗ്ഗക്കാരാണു. കറുത്ത വര്‍ഗ്ഗക്കാരന്‍ എന്നാല്‍ കൂടുതല്‍ വെയില്‍ കൊള്ളുന്നവനെന്നും ഏറ്റവും ഉറച്ച മസില്‍ പേശികളുള്ളവനെന്നും കരുതാം. ഓരോ നാട്ടിലെ കാലാവസ്ഥയും ജനങ്ങളുടെ ജീവിത രീതിയുമാണല്ലോ നിറത്തെ നിശ്ചയിക്കുന്നത്.
കറുത്തവര്‍ പ്രകൃതിയുടെ മക്കളാണു. ഒരു വെയിലിലും അവര്‍ വാടില്ല ഒരു തണുപ്പിലും അവര്‍ക്ക് കുളിരില്ല. അത്രക്ക് ശക്തമായ ഒരു ശരീര ഘടനയാണു അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നത്.

വെളുത്ത നിറമുള്ളവര്‍ വേഗം ക്ഷീണിക്കുന്നവരും കാലാവസ്ഥകളുടെ കാഠിന്യം സഹിക്കാന്‍ കഴിയാത്തവരുമാണു. മനുഷ്യന്റെ ആദിമ കാലങ്ങളില്‍ കറുത്ത വര്‍ഗ്ഗക്കാരായിരുന്നു ശക്തരായവര്‍. എന്നാല്‍ വെളുത്ത വര്‍ഗ്ഗം അവരുടെ ജീവിതം നില നിര്‍ത്താനായ് ബുദ്ധി ഉപയോഗിക്കേണ്ടി വന്നവരാണു. തണുപ്പുള്ള പ്രദേശത്ത് അവര്‍ക്ക് പുതക്കാന്‍ പുതപ്പുകള്‍ ആവശ്യമായിരുന്നു. തീ വേണമായിരുന്നു. വീട് വേണമായിരുന്നു. അങ്ങനെ ആവശ്യം കണ്ടുപിടുത്തങ്ങളുടെ മാതാവാണെന്ന സിദ്ധാന്തത്തില്‍ വെളുത്തവന്‍ അവന്റെ അതിജീവനത്തിനായ് പലതും കണ്ടുപിടിക്കേണ്ടി വന്നു.

ആധുനിക കാലത്തും നിലനില്പ് ഏറ്റവും ഭീഷണി നേരിട്ടത് വെളുത്തവര്‍ഗ്ഗമാണു. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ക്കൊപ്പം വളരാന്‍ കഴിയാത്തൊരു മാനസ്സിക ഘടന സൂക്ഷിക്കുന്ന അവര്‍ അടിമ വ്യവസായം കോളനി വല്‍ക്കരണം ഇത്യാതി കാര്യങ്ങളില്‍ തത്പരരായിരുന്നു. ലോകത്തിലെ സകമാന സൗകര്യങ്ങളും സ്വന്തം കാല്‍‌ച്ചുവട്ടില്‍ വേണം എന്ന് ആഗ്രഹിച്ച അല്പത്തം. സാമ്രാജ്യത്വവും മുതലാളിത്തവും എന്തിനു ഫ്യൂഡലിസം പോലും വെളുത്തവനില്‍ നിന്നാണു ഉത്ഭവിച്ചത്.

മുസോളിനിയും ഹിറ്റ്ലറും അവസാന കണ്ണിയിലെ ജോര്‍ജ്ജ് ബുഷ് വരെ വെളുത്തവന്റെ ക്രൂരത പ്രകടമാക്കിയവരായിരുന്നു. അവരുടെ കള്ളക്കഥയില്‍ അവര്‍ ചില കറുത്തവരെ പെടുത്തുകയും ചെയ്യ്‌തിട്ടുണ്ട്. നര മാംസം ഭക്ഷിക്കുന്നുവെന്നു അവര്‍, വെളുത്തവര്‍, പറഞ്ഞ ഈദി അമീന്‍ അതിനു വ്യക്തമായൊരു ഉദാഹരണവും. കറുത്ത വര്‍ഗ്ഗക്കാരെ മനുഷ്യരായ് ചിന്തിക്കാന്‍ പോലും വെളുത്തവര്‍ തയ്യാറായിരുന്നില്ല. 'അപ്പാര്‍ത്തീഡ്'എന്ന പോക്രിത്തരം ഇപ്പോഴും ലോകത്തിന്റെ പലഭാഗത്തും നിലനില്‍ക്കുന്നു..

ഇനി നമുക്ക് ഇന്ത്യയിലേക്ക് വരാം. വെളുപ്പിക്കാനും വെള്ളക്കാരനെപ്പോലെ നടക്കാനും കൊതിക്കുന്ന നമ്മുടെ ചിന്തകളിലേക്ക്. ആദ്യമേ തന്നെ പറയണം. നമ്മള്‍ വെളുത്തവര്‍ അല്ല. നമ്മുടെ നിറം സങ്കരമാണു. സായ്‌പ്പ് സമ്മതിച്ച് തരുന്ന ഒരു നിറമല്ല നമുക്ക്. പൂച്ചക്കണ്ണും വെള്ളത്തലമുടിയോ സ്വര്‍ണ്ണമുടിയോ ഒന്നും നമുക്കില്ല. എന്നിട്ടും നമ്മള്‍ പലതും പുരട്ടിയും സോപ്പ് തേച്ചു കുളിച്ചും വെളുത്തവരാകാന്‍ ശ്രമിക്കുന്നു.
ഇന്ത്യക്കാരന്റെ വെളുത്ത നിറം വെയില്‍ കൊള്ളാതെ വീട്ടില്‍ മാത്രം കുത്തിയിരുന്നു മറ്റുള്ളവരെ പറ്റിച്ച് തിന്നിരുന്ന ഫ്യൂഡലിസ്റ്റുകളുടെ നിറമാണു. വെയില്‍ കൊണ്ടവനും തൊഴില്‍ ചെയ്യ്‌തവനും കൈ നിവര്‍ത്തി ചെവിടിനു ഒരു പൊട്ടീരു കൊടുത്താല്‍ തീരാമായിരുന്ന ആഡ്യത്വം. അതായിരുന്നു കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യ്‌തത്.

അപ്പോഴും വലിയ ഒരു പ്രശ്നം ഇടതുപക്ഷ രാഷ്ട്രീയത്തെ പിടികൂടിയിരുന്നു. എന്തേ ഒരു കറുത്തവന്‍ അതില്‍ നിന്നും മുഖ്യമന്ത്രിക്കസേരയിലേക്ക് ഉയര്‍ന്നു വന്നില്ലെന്ന ചോദ്യം. ഈ ചോദ്യത്തിനു ഉത്തരം അടുത്ത അഞ്ചുവര്‍ഷത്തിനകം പാര്‍ട്ടി നല്‍കും എന്ന് നമുക്ക് വിശ്വസിക്കാം. രാഷ്ട്രീയത്തിലെ സവര്‍ണ്ണ കടന്നു കയറ്റം കറുത്തവന്റെ ആത്മവിശ്വാസത്തെ വല്ലാതെ തകര്‍ത്തുകളഞ്ഞു. ഇപ്പോഴും ദളിത് ആദിവാസി രാഷ്ട്രീയക്കാരെ വളര്‍ത്തുന്നൊരു രീതി ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ഇല്ല. ഇടക്കൊക്കെ ഞങ്ങള്‍ അത് ചെയ്യുന്നൂ എന്ന മട്ടില്‍ ഇടതുപക്ഷം ചില ഡപ്പാം കുത്ത് നടത്തുന്നു. ഇതില്‍ നിന്നും എത്രയും വേഗം പാര്‍ട്ടി രക്ഷപ്പെടുകയും അടിസ്ഥാന വര്‍ഗ്ഗത്തെ പാര്‍ട്ടിയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യ്‌തില്ലെങ്കില്‍ ഇവിടെ അത് മറ്റു ചിലര്‍ ഏറ്റെടുക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അപ്രസ്ക്തമാവുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ചവിട്ടിമെതിക്കപ്പെട്ടവര്‍ക്കൊപ്പമാണു ഇടതുപക്ഷ രാഷ്ട്രീയം നില്‍ക്കേണ്ടത്.

കറുത്തവര്‍ ഏറ്റവും കൂടുതല്‍ അപഹസിക്കപ്പെട്ട ഒരു രംഗം സാഹിത്യമാണു. എം.ടി വാസുദേവന്‍ നായരെപ്പോലെയുള്ളവര്‍ സവര്‍ണ്ണ സമൂഹത്തിന്റെ ഇടര്‍ച്ചയും തളര്‍ച്ചയും സാഹിത്യത്തില്‍ ആവിഷ്ക്കരിക്കുമ്പോള്‍ അതിലൊരു ഇടതുപക്ഷ വിമര്‍ശനവും ഉണ്ട്. ഇടതുപക്ഷത്തിന്റെ ഇടപെടീലുകളാല്‍ തകര്‍ക്കപ്പെട്ട ഫ്യൂഡലിസ്റ്റ് കുടുംബങ്ങളെ തലോടുന്ന സാഹിത്യത്തിനപ്പുറം എം.ടിയെപ്പോലെയുള്ള എഴുത്തുകാര്‍ ഒന്നും ചെയ്യ്‌തില്ല. മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ച ഒരു എഴുത്തുകാരന്‍ പുരോഗമന വാദിയാവാതിരുന്നതിന്റെ ദുരന്തം മലയാളികള്‍ ഇപ്പോഴും അനുഭവിക്കുന്നു. എം.സുകുമാരനെപ്പോലെ എഴുത്തില്‍ സജീവമായ രാഷ്ട്രീയം സൂക്ഷിച്ച എഴുത്തുകാരെ തമസ്ക്കരിക്കാനും മലയാളിയില്‍ നൊസ്റ്റാള്‍ജിയെ എന്ന അസുഖം വലിയ രീതിയില്‍ വളര്‍ത്താനുമാണു എം.ടിയും അതേ ജനുസിലുള്ള എഴുത്തുകാര്‍ക്കും സാധ്യമായത്. (എഴുത്തിലെ അരാഷ്ട്രീയതയാല്‍ തന്നെ എം.ടി വരുംകാല വായനയില്‍ കാലിടറും )

സിനിമയിലും വളരെ ആഘോഷപൂര്‍‌വ്വം കൊണ്ടാടപ്പെടുന്ന സവര്‍ണ്ണാധിപത്യം പ്രകടമാണു. തൊഴിലാളി ചിന്തയുള്ള സിനിമകള്‍ ഇവിടെ നിര്‍മ്മിക്കപ്പെടുന്നില്ല. സിനിമകളിലെ നായകര്‍ വെളുത്തവരാകുന്നു. നായികമാര്‍ വെളുത്തവരാകുന്നു. കറുത്ത ശരീരവും അസാമാന്യമായ കായബലവുമുള്ള കലാഭവന്‍ മണിയെന്നൊരു നടനു സംസ്ഥാന അവാര്‍ഡ് നിരസ്സിക്കപ്പെട്ടതും ബോധം കെട്ടുവീണതുമൊക്കെ പലര്‍ക്കും പറഞ്ഞ് ചിരിക്കാനൊരു കഥയായിരുന്നു.
മജ്ഞൂ വാര്യര്‍ എന്നൊരു കുട്ടിക്ക് തികച്ചും പ്രൗഡമായൊരു ഇടതുപക്ഷബോധമുള്ള മുഖവും ദാര്‍ഷ്ട്യം സ്ഫുരിക്കുന്നമിഴിയും മൊഴിയും ഉണ്ടായിരുന്നു. ഒപ്പം കറുപ്പഴകും. താനൊരു ഉയര്‍ന്ന ജാതിക്കാരിയെന്നു അവതരിപ്പിക്കാന്‍ തന്നെയാവും മജ്ഞു 'വാര്യര്‍' എന്നും നവ്യ 'നായര്‍' എന്നും വാലു ചേര്‍ത്തതെന്നു വെറുതെ നമുക്ക് തമാശിക്കാം. കാരണം എന്തൊക്കെ പറഞ്ഞാലും മലയാള സിനിമയില്‍ പലര്‍ക്കും അരോചകമായ വാലില്ലാത്തവരാണു. സൗന്ദര്യത്തിന്റെ 'കോണ്‍ഫിഡന്‍സ്' നല്‍കുന്നതിനാലോ അതോ എല്ലാവരെയും സോപ്പിടാനോ നടത്തുന്ന ഈ അഭ്യാസം എന്തായാലും ശ്ലാഘനീയമാണു. എന്നാല്‍ സിനിമയില്‍ സ്വന്തം പേരുകള്‍ മാനവിക ബോധത്തില്‍ സൂക്ഷിക്കുമ്പോഴും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കൊപ്പം ഒരു വാലു ഫിറ്റ് ചെയ്യ്‌തേ ഇവര്‍ അഭിനയിക്കൂ.. കഥയെഴുത്തുകാര്‍ അതിനായ് ഉശിരന്‍ പേരുകള്‍ കണ്ടെത്തുകയും ചെയ്യും. മന്നാഡിയാരും മാരാരും തമ്പുരാനും മേനോനും നായരും... അങ്ങനെ .അങ്ങനെ.. മോഹന്‍ ലാലോ മമ്മൂട്ടിയോ അടിസ്ഥാന വര്‍ഗ്ഗത്തിലൊരുവന്റെ റോള്‍ അഭിനയിച്ചിട്ടുണ്ടോ ? ഉണ്ടെങ്കില്‍ അതൊക്കെ മനോഹരവും ആയിരുന്നു... അമരവും പൊന്തന്മാടയും ചില ഉദാഹരണങ്ങള്‍. പക്ഷേ അത്തരം സിനിമകള്‍ അധികമൊന്നും ഇല്ലാതായ് മാറുന്നു.

ഇത്തരം സിനിമകള്‍ സമൂഹത്തില്‍ നശ്ശിപ്പിച്ചത് ഇടതുപക്ഷ ബോധത്തെയാണു. ഇടതുപക്ഷം മാനവികത ഇവിടെ നിര്‍മ്മിക്കാന്‍ ശ്രമിച്ചു. അതിനായ് ജാതീയത നശ്ശിപ്പിക്കാനും. ആറാം തമ്പുരാക്കന്മാരിലൂടെയും നര സിംഹത്തിലൂടെയും ട്വൊന്റി ട്വൊന്റിയിലൂടെയും അതൊക്കെ പുനസ്ഥാപിക്കണമെന്ന് ഇവിടുത്തെ സിനിമാക്കാര്‍ ആവശ്യപ്പെടുകയുമായിരുന്നു.

സാധാരണക്കാരന്റെ നിറം കറുപ്പാണു. തൊഴിലാളിയുടെ നിറം കറുപ്പാണു. അതിനെ അരോചകം എന്ന് പറയുന്ന പരസ്യങ്ങള്‍ നിരന്തരം ഇവിടെ കാണിക്കുന്നു. കറുത്ത നിറമുള്ളവരുടെ മാനസ്സിക അവസ്ഥയെ തകിടം മറിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളൊന്നും ഉയരുന്നില്ല.
വിവാഹ മാര്‍ക്കറ്റില്‍ കറുത്ത പെണ്‍കുട്ടിക്ക് മാര്‍ക്കറ്റ് ഇല്ല. ജോലി സ്ഥലങ്ങളില്‍ അവള്‍ അവഹേളിക്കപ്പെടുന്നു. കറുത്തവന്റെ ആത്മാഭിമാനത്തിനു കല്ലെറിയുന്ന ഈ സമൂഹത്തിന്റെ മുഖത്തടിക്കാനുള്ള അവകാശം കറുത്തവര്‍ക്കുണ്ട്. കാരണം വെളുക്കാന്‍ തേക്കാന്‍ പറയുന്ന ഓരോ പരസ്യവും അവര്‍ക്ക് നേരെ അയക്കുന്ന ക്രൂരമ്പുകളാണു. അതിനെ പ്രതിരോധിക്കാനും പ്രതിക്ഷേധിക്കാനും കറുത്തവര്‍ തന്നെ മുന്നിട്ടിറങ്ങണം..
കറുപ്പ് എന്നത് ഏറ്റവും സ്നേഹത്തിന്റെ നിറമാണു. കറുത്തവരിലുള്ളത്ര സ്നേഹം ഒരു വെളുത്തവനിലും ഇല്ല. അതാണു കറുത്തവര്‍ ലോകമഹായുദ്ധങ്ങളൊന്നും നയിക്കാതിരുന്നത്... മറ്റുള്ളവരെ ദ്രോഹിക്കാതിരുന്നത്.. എന്നിട്ടും കറുത്തവരെ വെളുപ്പിക്കാന്‍ വരുന്ന വെളുത്തവന്റെ ബിസിനസ് തന്ത്രങ്ങള്‍ മനസ്സിലാക്കി അവരെ തുരത്തുക.

ലാല്‍ സലാം.

Sunday 12 September 2010

സ്വവര്‍ഗ്ഗസംഭോഗികളുടെ സൃഷ്ടാക്കള്‍..

സ്വയംഭോഗ തൃഷ്ണയെക്കാള്‍ മതങ്ങള്‍ വെറുക്കുകയും പൊറുക്കാതിരിക്കുകയും ചെയ്യുന്ന ഒരു പാപമാണു സ്വവര്‍ഗ്ഗസംഭോഗം. ഇവര്‍ക്ക് നിത്യനരകമാണു മതങ്ങളാല്‍ വിധിക്കപ്പെട്ടിരിക്കുന്നതും. സമൂഹം മത സദാചാരബോധത്തിന്റെ സം‌രക്ഷകരും ദൈവപ്രീതി ലഭിക്കാനായ് മറ്റുള്ളവരെ എത്രയേറെ ദ്രോഹിക്കാനും തയ്യാറാവുന്നതിനാല്‍ സ്വവര്‍ഗ്ഗസംഭോഗികള്‍ നിരന്തരം കളിയാക്കലുകളും കല്ലേറുകളും നേടിയെടുക്കുന്നു.

രതി എന്നത് ഒരാളുടെ സ്വകാര്യത ആയി അംഗീകരിക്കാത്ത ഒരു സമൂഹം തികച്ചും അശാസ്ത്രീയമായ ചിന്തകളാല്‍ മനുഷ്യന്റെ ഏറ്റവും മനോഹരമായൊരു അവസ്ഥയെ നശ്ശിപ്പിക്കുന്നു. പ്രകൃതി ആഗ്രഹിക്കുന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ള സ്വതന്ത്രവും ആഹ്ലാദ ജന്യവുമായൊരു രതി രീതിയാണു. എന്നാല്‍ മതങ്ങള്‍ രതിയിലെ സ്വതന്ത്ര്യവും അഹ്ലാദവും നശ്ശിപ്പിക്കുന്നു. രണ്ടുപേരുടെ ഇഷ്ടത്തിനും അപ്പുറം കുടുംബം സമൂഹം ഇവയുടെ ഇഷ്ടമാണു പ്രധാനം എന്ന് നിശ്ചയിക്കുകയും. വിവാഹത്തില്‍ മാത്രം രതിയെ അനുവദിക്കുകയും ചെയ്യുന്നു. രതി എന്നാല്‍ പുതിയ തലമുറയെ ഉല്പാദിപ്പിക്കാനുള്ള ഒരു സംവിധാനം മാത്രമാണു മതങ്ങള്‍ക്ക്.

എല്ലാ മതങ്ങളും രതിയെ നിഷിദ്ധമാക്കുന്നു. സ്ത്രീകള്‍ പുരുഷന്മാരാല്‍ ഭരിക്കപ്പെടേണ്ടവരെന്നു മതങ്ങള്‍ പുരുഷന്മാരെ പഠിപ്പിക്കുന്നു. അനുസരിക്കേണ്ടവര്‍ എന്ന് സ്ത്രീകളെയും പഠിപ്പിക്കുന്നു. 'സെക്സ് എനിക്ക് മതിയായില്ലെന്നു' പറയുന്ന ഒരു സ്ത്രീയെ മോശക്കാരിയായ് ചിത്രീകരിക്കുന്ന പുരുഷന്‍ യഥാര്‍ത്ഥത്തില്‍ ഒരു പുരുഷന്‍ അല്ലെന്നും അയാള്‍ തികച്ചും മതവിശ്വാസിയും പിന്തിരിപ്പന്‍ എന്നും തിരിച്ചറിയുന്ന ഒരുനാളിലേ സ്ത്രീകള്‍ അനുഭവിക്കുന്ന പല ലൈംഗിക പ്രശ്നങ്ങളും പരിഹരിക്കപ്പെടൂ. സ്ത്രീകളുടെ ലൈംഗികത അഴിച്ച് വിടാന്‍ ഭയപ്പെടുന്ന പുരുഷ മേധാവിത്വം പുരുഷത്വത്തെ പ്രകീര്‍ത്തിക്കുകയല്ല മറിച്ച് അപഹസിക്കുകയാണു ചെയ്യുന്നത്.

ലൈംഗികത പാപമല്ല. അതൊരു പുണ്യമെന്നു കരുതുന്ന ഒരു തലമുറ ഇവിടെ ഉണ്ടാവണം. പ്രണയം എന്നത് ആത്മീയതയായ് കരുത്തുന്ന ചെറുപ്പക്കാര്‍ ഇവിടെ ജ്വലിക്കണം. അവരാണു മതങ്ങള്‍ തീര്‍ക്കുന്ന സങ്കുചിത മതിലുകളെ അടിച്ചുടക്കുന്നവര്‍. എന്തുകൊണ്ട് ഇടതുപക്ഷ ചിന്തകളുള്ള കുട്ടികള്‍ക്ക് നല്ല പ്രണയങ്ങള്‍ ഉണ്ടാവുന്നില്ല ? നമ്മുടെ പാര്‍ട്ടി അതിനൊരു കാരണമാണു. മുഖത്ത് നോക്കി ഒരു പെണ്‍കുട്ടിക്കും പ്രണയിക്കാന്‍ കഴിയാത്ത മൂരാച്ചി മുഖങ്ങള്‍ അതിന്റെ തലപ്പക്കത്ത് വന്നത് ഒരു കാരണമാണു. ക്രൂരതയും മണ്ടത്തരത്തെയും ആരാണു പ്രണയിക്കുക ? എവിടെപ്പോയ് പ്രണയാതുരവും വിപ്ലവസജ്ജവുമായ നമ്മുടെ ചെറുപ്പക്കാര്‍ ? ആരാണു അവരെ ഒതുക്കുന്നത് ? (ആരൊക്കെ ഒതുക്കിയാലും ആ കുട്ടികള്‍ വിടരും. അവരാല്‍ പുതിയ നാളുകള്‍ രചിക്കപ്പെടും. കാരണം നന്മയും സൗന്ദര്യവും സ്നേഹവും വിപ്ലവവും ഒരിക്കലും പരാജയപ്പെടില്ല.)

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ചെറുപ്പം മുതല്‍ വേര്‍തിരിക്കുന്ന രീതി അശാസ്യമല്ല. സ്കൂളുകളിലും സര്‍‌വ്വകലാശാലകളിലും ഒരുമിച്ച് പഠിക്കാനും ഒരുമിച്ച് നടാക്കാനുമുള്ള അവസരം ഇവര്‍ക്കുണ്ടാകണം. കുട്ടികള്‍ ഇടകലര്‍ന്നിരുന്നു പഠിക്കട്ടെ. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളായ് മാറേണ്ടത് സ്ത്രീപുരുഷന്മാരാണു. ഉയര്‍ന്ന വായനയും ചിന്തയുമുള്ള കുട്ടികള്‍. പ്രണയത്തിലും സൗഹൃദത്തിലും ഉയര്‍ന്ന് നില്‍ക്കുന്ന ഒരു വിഭാഗം ഇവിടെ ഉണ്ടാവേണ്ടിയിരിക്കുന്നു. പരസ്പരം ആകര്‍ഷിക്കപ്പെടുന്ന വ്യക്തിത്വവും ശാരീരിക അവസ്ഥകളും രണ്ടുകൂട്ടരിലും ഉണ്ടാവണം. ശരീരം ഭംഗിയായ് അവതരിപ്പിക്കാനുള്ള ഒന്നാണെന്നു ആണ്‍കുട്ടികളും പെണ്‍കുട്ടികളും മനസ്സിലാക്കണം.പ്രത്യേകിച്ച് അത് സുന്ദരമാകുമ്പോള്‍. ശക്തമായ പുരുഷ ശരീരവും കൊഴുപ്പടിയാത്ത പെണ്‍ ശരീരങ്ങളും ഒപ്പം വളര്‍ന്ന തലച്ചോറും ഹൃദയവും സൂക്ഷിക്കുന്ന സുന്ദരന്മാരും സുന്ദരികളുമായി മാറുക. വൃത്തികെട്ടതിനെയാണു മൂടിവെക്കേണ്ടത്. നിങ്ങള്‍ മൂടിവെക്കേണ്ടവരാണെന്ന ബോധം നിങ്ങളില്‍ സൃഷ്ടിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ഒന്നിനും കൊള്ളാത്തവരെന്നു നിങ്ങളുടെ അബോധ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുയാണു ചെയ്യുന്നത്. നിങ്ങളുടെ 'കോണ്‍ഫിഡന്‍സിനെ' തകര്‍ക്കുകയാണു ചെയ്യുന്നത്.

ഇപ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടക്കുകയും ജോലി ചെയ്യുകയുമൊക്കെ ചെയ്യുന്നു. എന്നാല്‍ അതൊക്കെ സാമ്രാജ്യത്വ മാതൃകയുടെ അന്ധമായ അനുകരണം മാത്രമാണു.അമേരിക്കനിസം സമൂഹത്തില്‍ സൃഷ്ടിക്കുന്ന വിഴുപ്പ് കണ്ടോ എന്നാണു പലപ്പോഴും മതസദാചാരവാദികള്‍ ചോദിക്കുന്ന ഒരു ചോദ്യം. വ്യക്തിസ്വാതന്ത്ര്യം ഏറ്റവും ഉയര്‍ന്ന രീതിയില്‍ അനുഭവിക്കുന്ന യൂറോപ്യന്മാര്‍ക്കിടയില്‍ എന്തേ സ്വവര്‍ഗ്ഗസംഭോഗം ഉയര്‍ന്ന രീതിയില്‍ നടക്കുന്നുവെന്ന ചോദ്യം മതവാദികള്‍ ഉയര്‍ത്തുകയും അത് പറഞ്ഞ് ഇന്ത്യന്‍ സദാചാര സാഹചര്യത്തെ തങ്ങളാണു നിലനിര്‍ത്തുന്നതെന്നു വീമ്പിളക്കുകയും ചെയ്യുന്നു.

സാമ്രാജ്യത്വ രാജ്യങ്ങളില്‍ എന്താണു സംഭവിക്കുന്നത് ? അവരിലെ മാനുഷിക ഭാവങ്ങള്‍ തികച്ചും ആഴമില്ലാതായ് തീരുന്നു. പ്രണയം അവരില്‍ അപ്രത്യക്ഷമാവുകയും. രതി ക്രിയ എന്നത് നിരന്തരം നടക്കുകയും ചെയ്യുന്നു. തമ്മില്‍ അറിയാത്തവര്‍ തമ്മില്‍ നടക്കുന്ന രതി ഒരാളെയും സംതൃപ്തരാക്കില്ല. കുറച്ച് സമയത്തേക്ക് ശരീരത്തെ സമാശ്വസിപ്പിക്കാന്‍ സാധിച്ചേക്കാം. പ്രണയ രതികളില്‍ നിന്നും വ്യതിചലിച്ച് രതിക്രിയ മാത്രം അനുഷ്ടിക്കുന്ന മുതലാളിത്തം അസംതൃപ്തമായ മനസ്സിനെ സംതൃപ്തമാക്കാന്‍ രതിയുടെ വിവിധ വശങ്ങള്‍ പരിശീലിച്ചു നോക്കുന്നു. മൃഗ രതി, ശവരതി സമൂഹ രതി അങ്ങനെ നിരവധി രതി രീതികള്‍. യഥാര്‍ത്ഥ പ്രണയം ഒരിക്കലും മുതലാളിത്തത്തില്‍ സംഭവിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഏറ്റവും അസംതൃപ്തമായ മുഖവും മനസ്സുമായ് അവര്‍ക്ക് യുദ്ധങ്ങളിലേക്കും ഏറ്റവും ക്രൂരമായ സിനിമകളിലേക്കും രതി വൈകൃതങ്ങളിലേക്കും തിരിയേണ്ടി വരുന്നു.

സ്വവര്‍ഗ്ഗസംഭോഗികളില്‍ ഭൂരിപക്ഷത്തെയും സൃഷ്ടിക്കുന്നത് സമൂഹത്തിന്റെ കപട സദാചാരബോധമാണു. സമൂഹത്തിന്റെ സദാചാരബോധം നിലനില്‍ക്കുന്നത് മതസദാചാരബോധത്തിന്റെ തണലിലും. പുരുഷമേധാവിത്വത്തിന്റെ കൂത്തരങ്ങായ മതബോധം സ്ത്രീകളെ വെറും സംഭോഗ ഉപകരണങ്ങള്‍ മാത്രമായ് കരുതുന്നു. കുട്ടികളെ ഉത്പാദിപ്പിക്കാനുള്ള ഉപകരണങ്ങളായ് മുതലാളിത്തം സ്ത്രീകളെക്കാണുന്നതുപോലെ. രണ്ട് ആണ്‍കുട്ടികള്‍ തോളില്‍ കൈയ്യിട്ട് നടക്കുന്നത് പ്രകൃതിവിരുദ്ധമാണു, സ്ത്രീയും പുരുഷനും ഒരുമിച്ച് നടക്കുന്ന ഒരു സാമൂഹ്യ അവബോധമാണു പ്രകൃതാനുസാരി. പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് മുദ്രാവാക്യം വിളിച്ച് നിങ്ങുന്ന സ്ത്രീപുരുഷ സഖാക്കള്‍.. പാര്‍ട്ടീ മീറ്റിങ്ങില്‍ സധൈര്യം പങ്കെടുക്കുകയും അഭിപ്രായങ്ങള്‍ ഉച്ചത്തില്‍ പറയുകയും ചെയ്യുന്ന സ്ത്രീപുരുഷ സഖാക്കള്‍... പുരുഷ കേന്ദ്രീകൃതമായ പാര്‍ട്ടിയും ഒരര്‍ത്ഥത്തില്‍ സ്വവര്‍ഗ്ഗഭോഗികളെ സൃഷ്ടിക്കുകയാണു ചെയ്യുന്നത്.

സാമൂഹ്യ കപട സദാചാരബോധത്താല്‍ സ്വവര്‍ഗ്ഗഭോഗികളായ് മാറുന്നവരല്ല തെറ്റുകാര്‍. സമൂഹവും അവരുടെ കപട സദാചാരബോധവുമാണു മാറേണ്ടത്. മതസദാചാരബോധത്തിന്റെ ദുഷ്ടുകള്‍ അവസാനിക്കുമ്പോള്‍ അത്തരം സ്വവര്‍ഗ്ഗസംഭോഗികളും ഇല്ലാതാവും. പിന്നീട് പ്രകൃതിയുടെ ജൈവപരമായ ഇടപെടീല്‍ മൂലം സ്വവര്‍ഗ്ഗഭോഗികളാവുന്നവരോട് ഏറ്റവും സഹാനുഭൂതിയും ശാസ്ത്രീയതയുമാണു ഉണ്ടാവേണ്ടത്. അവരെ മനസ്സിലാക്കാനും അവരെ അംഗീകരിക്കാനുമുള്ള സന്മനസ്സ്.

Saturday 11 September 2010

നമ്മള്‍

കേരളത്തിന്റെ രാഷ്ടീയ കാലാവസ്ഥ എപ്പോള്‍ എവിടേക്ക് വേണമെങ്കിലും വീശാം എന്നൊരു ചിന്ത പൊതുവേ രാഷ്ട്രീയക്കാരെ ഭരിക്കുന്നുണ്ട്. അതിനാല്‍ എന്ത് തെമ്മാടിത്തരം ചെയ്യ്‌താലും എന്തൊക്കെ പുലഭ്യം പറഞ്ഞാലും കുടുബ വാഴ്ച നടത്തിയാലും കേരളത്തിലെ ജനങ്ങള്‍ മാറി മാറി അധികാരം കൈമാറിക്കൊള്ളുമെന്ന് ഇരു മുന്നണിയിലേകും 'താപ്പാനകള്‍' വിചാരിക്കുന്നു.സ്ഥിരതയാര്‍ന്നൊരു ചിന്താശേഷിയില്ലാത്ത സമൂഹം അധഃപതിച്ച സമൂഹമാണു. മാധ്യമങ്ങള്‍ എന്തൊക്കെ പ്രചരിപ്പിച്ചാലും അതിനും അപ്പുറത്തേക്ക് മിഴിയും കാതും തുറന്നുവെക്കാന്‍ കഴിയുന്നൊരു സമൂഹത്തിനേ അഭ്യുന്നതിയും ഐശ്വര്യവും ഉണ്ടാവൂ. മതവര്‍ഗ്ഗചിന്തകളാല്‍ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യപ്പെടുമ്പോള്‍ അത് ഭീകരവും അത്യന്തം അപലപനീയവും ആണെന്നു തിരിച്ചറിയാത്തൊരു ജനത സ്വന്തം ജീവിതം മാത്രമല്ല തകര്‍ക്കുന്നത്. വരാനിരിക്കുന്ന തലമുറയുടെ നാമ്പുകൂടി നുള്ളിക്കളയുകയാണു ചെയ്യുന്നത്..

കേരളം ഇന്ന് സാമ്പത്തികമായ് ഒട്ടൊക്കെ ഉന്നതി പ്രാപിച്ചിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് ഭരണവും റ‌ബ്ബറും ഗള്‍ഫും അതിലൊരു പ്രധാനകാരണമായി മാറിയിരിക്കുന്നു. കേരളത്തില്‍ പട്ടിണി കിടക്കുന്ന ജനങ്ങളില്‍ ഗണ്യമായ് കുറവ് വന്നിരിക്കുന്നു. ഇതൊക്കെ കേരളത്തിലെ ഓരോ ആള്‍ക്കാരെയും ആഹ്ലാദിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യേണ്ട കാര്യങ്ങളാണു. ഒരു സമൂഹം അത്യന്തം ദുരിതങ്ങളില്‍ ജീവിക്കേണ്ടി വരുമ്പോള്‍ അവിടെ സമാധാനവും ശാന്തിയും നഷ്ടമായിരിക്കും. അത് ദ്രാരിദ്ര്യം സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഒരു പ്രതിപ്രവര്‍ത്തനമാണു. വിശന്നിരിക്കുന്നവന്റെ ആവലാതികള്‍.

കേരളത്തില്‍ രണ്ടു രൂപക്ക് അരി നല്‍കുന്നൂ എന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം എണ്‍പതു ശതമാനം ആള്‍ക്കാരെയും പട്ടിണിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞുവെന്നാണു. എന്നാല്‍ ഈ ആശ്വാസം എന്നും നില നില്‍ക്കുന്ന ഒന്നല്ല. ഒരു സമൂഹത്തിനും നിരന്തരമായ് ആശ്രയിച്ച് നില്‍ക്കാനുള്ള അവസരമല്ല ഉണ്ടാവേണ്ടത്, പകരം പൊതുസമൂഹത്തിന്റെ അതേ അവസ്ഥയിലേക്ക് അവര്‍ ഉയര്‍ന്നു വരികയാണു വേണ്ടത്. തൊഴിലുകളില്‍ പ്രാവണ്യം നേടുക. വിദ്യാഭ്യാസമുള്ള ജനതയായി മാറുക. സ്വന്തം നിലനില്പ് സ്വയം സാധ്യമാക്കുക. അതിനുള്ള അവസരങ്ങള്‍ ഭരണകൂടം നീതിപൂര്‍‌വ്വം നിര്‍‌വ്വഹിച്ച് കൊടുക്കുക. ഒരിക്കലും ഒരാളെ ചുമ്മാതിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാവരുത് ഒരു ഔദാര്യവും. ഔദാര്യം എന്നത് ഒരു താത്ക്കാലിക ആശ്വാസം മാത്രമാണെന്നും ഭരണകൂടത്തിനും അത് അനുഭവിക്കുന്നവര്‍ക്കും ഉണ്ടാവണം. അത്യാവശ്യക്കാരന്‍ മാത്രമാണു ഇതൊക്കെ ഉപയോഗിക്കുന്നതെന്ന് ഭരണകൂടം തീര്‍ച്ചയായും ശ്രദ്ധിക്കുകയും വേണം.

ഈ ഔദാര്യങ്ങള്‍ നല്‍കേണ്ടി വന്നത് ഭരണകൂടത്തിന്റെ പാളിച്ചയാണെന്നും മനസ്സിലാക്കണം.. നിങ്ങളുടെ ഭരണം കൊണ്ട് ഇവിടെ സൃഷ്ടിക്കപ്പെടുന്നത് ദരിദ്രനാരായണമ്മാര്‍ എങ്കില്‍ എന്തിനാണു അത്തരമൊരു ഭരണം ?

കേരളം ആദ്യമായ് കമ്മ്യൂണിസ്റ്റ് കാറ്റ് വീശിയ ഒരു പൂന്തോപ്പാണു. ഇവിടുത്തെ ചിന്തയുടെ പൂക്കള്‍ വിരിഞ്ഞത് കമ്മ്യൂണിസ്റ്റ് പൂക്കളായാണു. സാമ്രാജ്യത്വം എപ്പോഴും അതില്‍ അസ്വസ്ഥവുമായിരുന്നു. ഇത്തരം ചിന്തയുടെ പൂക്കളെ നുള്ളിക്കളയാന്‍ അവര്‍ എപ്പോഴും ഉപയോഗിക്കുക കത്രിക ആയിരിക്കില്ല. പകരം ചെടിയുടെ ചുവട്ടില്‍ ഉപ്പ് വാരി വിതറുകയുമാവാം.. ഔദാര്യത്തിന്റെ ഉപ്പ് വിതറല്‍. ഔദാര്യമായ് ലഭിക്കുന്ന ഉപ്പ് (ഫണ്ടിങ്ങ്) ധാരാളം വിഴുങ്ങിയാല്‍ പിന്നീട് ദാഹത്താല്‍ തൊണ്ടനീറി അലയേണ്ടി വരും.! ചിന്തയില്‍ വിരിഞ്ഞ പൂക്കള്‍ കൊഴിയുകയും ചെടി അഴുകി പോവുകയും ചെയ്യും. കമ്മ്യൂണിസ്റ്റു സസ്യം നശിക്കുമെന്നും അതില്‍ വിരിഞ്ഞ പൂക്കള്‍ മാര്‍ക്കറ്റില്‍ ലഭിക്കാതെയും വരുമെന്നാണു അതിന്റെ അര്‍ത്ഥം.

കേരളം ഇപ്പോള്‍ ചിന്തിക്കേണ്ടത് ലോക നിലവാരത്തിലാണു. കേരളത്തിലെ ഓരോ പൗരനും -വിശപ്പൊഴിഞ്ഞവന്‍ - ഇതില്‍ ശ്രദ്ധിക്കണം. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മലയാളിയെപ്പോലെ കുടിയേറിയവര്‍ ആരുമുണ്ടാകില്ല. യഹൂദ സമൂഹം അവരുടെ പാലായനകാലങ്ങളില്‍ ഇതുപോലെ ഓരോ നാട്ടിലേക്കും കടന്നു ചെല്ലുകയും പല സംസ്ക്കാരങ്ങളെ അറിയുകയും അതിനു ശേഷം സ്വന്തമായ് ഒരു രാജ്യം ഉണ്ടാക്കുകയും ചെയ്യ്‌തൂ. നിര്‍ഭാഗ്യവശാല്‍ ആ രാജ്യവും അതിലെ പ്രജകളും ഏറ്റവും സ്വാര്‍ത്ഥരായ് തീരുകയും അവര്‍ ലോകത്തിന്റെ സമാധാനത്തില്‍ കടിച്ച കട്ടുറുമ്പുകളായ് തീരുകയും ചെയ്യുന്ന ഏറ്റവും ക്രൂരവും വഞ്ചിതവുമായൊരു അവസ്ഥയാണു ഇന്ന് കാണുന്നത്. യഹൂദികളെ പണ്ട് ഏറ്റവും സ്നേഹ സമ്പന്നനായ ഒരു മനുഷ്യനെ കുരിശില്‍ തറച്ച് കൊന്നപ്പോള്‍ ലോകം വെറുത്തതാണു. ഇന്ന് അവര്‍ ലോകത്തെ മുഴുവന്‍ കുരിശില്‍ തറക്കാന്‍ ഒരുങ്ങുന്നു. കേരളം ഇവിടെയാണൂ മാതൃകയാവേണ്ടത്.

മലയാളികള്‍ അവരുടെ സ്വാര്‍ത്ഥത വെടിഞ്ഞാല്‍ ലോക നിലവാരത്തില്‍ ചിന്തിക്കാന്‍ അവനെക്കാള്‍ ആര്‍ക്കും സാധിക്കില്ല. ഒരു മുണ്ടും ചുറ്റി ലോകം ചുറ്റാന്‍ ഇറങ്ങുന്ന മലയാളി അത്രക്ക് നിസാരമായാണു ലോകത്തെ കീഴടക്കുന്നത്. അപ്പോഴും അവനില്‍ പറ്റിപ്പിടിച്ചിരിക്കുന്ന സങ്കുചിത ചിന്തകള്‍ എന്തേ പറിച്ചെറിയാന്‍ സാധിക്കുന്നില്ല ? ജാതിയുടെയും മതത്തിന്റെയും വൃത്തികെട്ട ചെതുമ്പലുകള്‍ എന്തിനാണു മലയാളീ സൂക്ഷിക്കുന്നത് ? അതിന്റെ ഉളുമ്പുനാറ്റം സ്വന്തം മൂക്കിനു എങ്ങനെ സഹിക്കാന്‍ സാധിക്കുന്നു. മനുഷ്യന്‍ എന്ന മഹനീയമായ ഗന്ധം പ്രസരിപ്പിക്കാന്‍ മലയാളിക്ക് സാധിക്കണം.

Wednesday 14 July 2010

സ്വയം റദ്ദു ചെയ്യപ്പെടുന്നവര്‍..

ഒരു കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസ്റ്റായ് മാത്രം ജീവിക്കുന്നതാണു അയാള്‍ റദ്ദുചെയ്യപ്പെടാതിരിക്കാനുള്ള ഏക മാര്‍ഗ്ഗം. അയാളിലെ ഒരു ചെറിയ തെറ്റുപോലും വരും തലമുറ പരിശോധിക്കും. കമ്മ്യൂണിസ്റ്റ് രീതിയിലല്ലാതെ ജീവിച്ച എല്ലാവരും ചരിത്രത്തില്‍ നിന്നേ ഒഴിവാക്കപ്പെടും.
എത്ര വലിയ പ്രതിമകള്‍ സ്ഥാപിച്ചാലോ, പാര്‍ട്ടി അവരെ കൊണ്ടാടിയാലോ ഒന്നും അവരുടെ ചിന്തകളോ ഓര്‍മ്മകളോ നിലനില്‍ക്കില്ല.
ഒരു കമ്മ്യൂണീസ്റ്റിനു വേണ്ടി മറ്റൊരാള്‍ക്കും ഒന്നും ചെയ്യാനില്ല. അയാള്‍ അതായിരിക്കുക എന്നതുമാത്രമാണു ഒരേ ഒരു പരിഹാരം..
കമ്മ്യൂണിസ്റ്റ് വിപ്ലവത്തിനായ് ക്യൂബയിലെ മന്ത്രിപ്പണി ഉപേക്ഷിച്ച് ഇറങ്ങിയ ചെ ഗുവേര, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായിരുന്നു. ലോകത്തിലെ അവസാന അനീതിയും അവസാനിക്കുമ്പോഴേ ഞാന്‍ സ്വസ്ഥനാവൂ എന്ന് ചെ വിചാരിച്ചു....
(ഇന്ത്യയില്‍ എല്ലാവരും വസ്ത്രം ധരിക്കുമ്പോഴേ ഞാന്‍ അതു ധരിക്കൂ എന്ന് പറഞ്ഞ ഗാന്ധിയുടെ രാഷ്ട്രീയ കൗശലമായിരുന്നില്ല ചെ യുടെ ചിന്തകള്‍ )

വര്‍ഗ്ഗീസിനെപ്പോലെയുള്ള വിപ്ലവകാരികള്‍ ഇന്ന് കേരളത്തില്‍ ഉയര്‍ന്നു വരുന്നു. വിപ്ലവത്തിനായ് ജീവന്‍ കൊടുത്ത സഖാക്കള്‍ ഇന്ന് തിരിച്ചറിയപ്പെടുന്നു. വിപ്ലവത്തെ ഒറ്റിയവരെ സമൂഹം തിരിച്ചറിയുകയും അവരെ തിരസ്ക്കരിക്കുകയും തമസ്ക്കരിക്കുകയും ചെയ്യുന്ന കാഴ്ച ഏതൊരു കമ്മ്യൂണിസ്റ്റിനും പാഠമാകണം.

ഒരു കമ്മ്യൂണിസ്റ്റ് ചിലതൊക്കെ പ്രസരിപ്പിക്കുന്നു. അയാള്‍ ഒന്നും സംസാരിക്കാതിരിക്കുമ്പോഴും അയാള്‍ നടക്കുമ്പോഴും എല്ലാം ഒരു സുഗന്ധം അയാള്‍ പ്രസരിപ്പിക്കുന്നു. ഒരു സ്വപ്നത്തെക്കുറിച്ച് അയാള്‍ സദാ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.. ഉറങ്ങുന്നവരുടെ മുഖത്ത് തളിക്കാന്‍ അയാള്‍ കുളിര്‍ ജലം സൂക്ഷിക്കുന്നു. അത് മുഖത്തു കുടയുകയും ഉറങ്ങുന്നവരെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അയാള്‍ പ്രേരിപ്പിക്കും.......ഒരു കമ്മ്യൂണിസ്റ്റ് അങ്ങനെയാണു.

എന്നാല്‍...
കമ്മ്യൂണിസ്റ്റ് അഭിനേതാക്കള്‍ക്ക് ഒരു ശവം നാറിപ്പൂവിന്റെ ഗന്ധമായിരിക്കും..... അവര്‍ എത്ര ശ്രമിച്ചാലും ആരെയും ആകര്‍ഷിക്കാനാവില്ല........ അടുത്തു നില്‍ക്കുന്നവര്‍ തന്നെ മൂക്കുപൊത്തി സഹിച്ചു നില്‍ക്കണം.. (അവര്‍ക്കൊക്കെ എന്തൊക്കെയോ നേട്ടങ്ങളില്‍ താത്പര്യവും ഉണ്ടാവും..) അല്ലാത്തവര്‍ ഓടി രക്ഷപ്പെട്ടിരിക്കും..... എത്ര ദൂരേക്ക് പോയാലും ഈ ദുര്‍ഗന്ധം കാറ്റിലൂടെ പറന്നു വരുമെന്നതാണു ദുരന്തം.!

കുറഞ്ഞ പക്ഷം ഒരു കമ്മ്യൂണിസ്റ്റ് നല്ലൊരു ചിന്തയുടെ പൂവിതള്‍ എപ്പോഴും നെഞ്ചോട് ചേര്‍ത്തു പിടിക്കുക.. അങ്ങനെയേ രക്ഷപ്പെടാന്‍ അവൂ.. ദുര്‍ഗന്ധം വരുമ്പോള്‍ ചിന്തയുടെ പൂവിതള്‍ വാസനിക്കുക. അതൊരു പ്രഥമ ശുശ്രൂഷ മാത്രം.. എത്രയും വേഗം നിങ്ങള്‍ കമ്മ്യൂണിസ്റ്റ് മരുന്നു കഴിക്കുക. ഇല്ലെങ്കില്‍ നിങ്ങളും ശവം നാറിപ്പൂക്കളായ് മാറിയേക്കാം...........
ലാല്‍ സലാം

കമ്മ്യൂണിസം ഒരു ശാസ്ത്രമാണു ഒരു സ്നേഹശാസ്ത്രം

ശാസ്ത്രത്തിനു തലച്ചോറാണു പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അത് എപ്പോഴും ക്രിയാത്മകമായ ചോദ്യങ്ങള്‍ ചോദിക്കുകയും അതിനെ തന്നെ നവീകരിക്കുകയും പുനക്രമീകരിക്കുകയും ചെയ്യ്‌തുകൊണ്ടേ ഇരിക്കൂ.. ഒരു പുഴയില്‍ നിങ്ങള്‍ക്ക് രണ്ടുവട്ടം മുങ്ങാനാവില്ലെന്നു പറയുന്നതുപോലെ ഒരു ശാസ്ത്രത്തിലും നിങ്ങള്‍ക്ക് രണ്ടുവട്ടം മുങ്ങാന്‍ സാധിക്കില്ല.
അതാണു ശാസ്ത്രത്തിനോട് മനുഷ്യനു ഇത്രക്ക് അഭിനിവേശം. ഇന്നുവരെ ഒരു ശാസ്ത്രഞ്ജനും ശാസ്ത്രം തന്നെ മടുപ്പിച്ചുവെന്നു പറഞ്ഞിട്ടില്ല. എപ്പോഴും പുതിയ കുളിരും ആഴവും ഓളത്തലോടലുകളും അത് നല്‍കുന്നു. ശാസ്ത്രത്തില്‍ നില നില്‍ക്കുന്ന ഏതൊരാള്‍ക്കും ഈ അനുഭുതി ലഭിക്കും.

അരിസ്റ്റോട്ടില്‍ എന്ന ശാസ്ത്രഞ്ജന്‍ പറയുന്നു രണ്ടു കല്ലുകള്‍ ഒരേ സമയം ഒരുമിച്ച് മുകളില്‍ നിന്നും താഴേക്കിട്ടാല്‍, ഭാരം കൂടിയത് ആദ്യം ഭൂമിയില്‍ പതിക്കും. ജനങ്ങള്‍ അത് വിശ്വസിച്ചു. ആരും രണ്ടു കല്ലുകള്‍ താഴേക്ക് ഇട്ടു നോക്കിയില്ല. പുരുഷന്റെ വായില്‍ സ്ത്രീയുടെ വായിലേതിനെക്കാള്‍ പല്ലുകളുണ്ടെന്നു അരിസ്റ്റോട്ടില്‍ പറഞ്ഞു. അതും എല്ലാവരും വിശ്വസിച്ചു. എന്നാല്‍ ഒരു ഗലീലിയോ അതിനെ പരീക്ഷിച്ചു. അത് തെറ്റെന്ന് ബോധ്യപ്പെടുത്തി. ആ നിമിഷം തന്നെ ജനങ്ങള്‍ അത് വിശ്വസിച്ചു.
കമ്മ്യൂണിസവും ഇത്തരം പരീഷണങ്ങളിലൂടെ സഞ്ചരിക്കണം. കമ്മ്യൂണിസം ഒരു വെട്ടം മാത്രമാണു. ആ വെട്ടത്തില്‍ പുതിയ ശാസ്ത്രസത്യങ്ങള്‍ കണ്ടെത്തണം. ലോകത്തിലെ പല അവസ്ഥകളില്‍ അത് പരീക്ഷിക്കപ്പെടണം. ഇത് മനുഷ്യരാന്‍ നിര്‍മ്മിതമാണു . അതാണതിന്റെ ഭംഗിയും ഊര്‍ജ്ജവും. കമ്മ്യൂണിസ്റ്റ് പുഴയില്‍ എപ്പോഴും കുളിരും ഓളവും ചലനവുമുണ്ട്. അവിടെ കുളിച്ചുകയറുന്നൊരാളുടെ അഴുക്ക് സ്വയം മലിനമാകാതെ ആ പുഴ ഏറ്റെടുക്കുകയും അയാളെ ശുദ്ധീകരിക്കുകയും ചെയ്യും...ഒഴുക്കിനെ ഭയക്കുന്നവര്‍ക്ക്, ഓളങ്ങളുടെ ലാളനം സ്വീകരിക്കുമ്പോള്‍ ഇക്കിളിയാവുന്നവര്‍ക്ക്, ശുദ്ധീകരിക്കാന്‍ ഭയക്കുന്നവര്‍ക്ക് പറഞ്ഞതല്ല ഈ പുഴ.......!
....... ശാസ്ത്രം പുഴയാണു....
അപ്പോള്‍ സ്നേഹശാസ്ത്രമായ കമ്മ്യൂണിസം എന്താണു.......?
എന്താണു...?
സഖാവു പറയൂ...............

അതൊരു സുഗന്ധവാഹിയായ പുഴയാണു......... മുല്ലപ്പൂക്കള്‍ ഒഴുകി വരുന്ന.. ഇലഞ്ഞിപ്പൂക്കള്‍ ഒഴുകി വരുന്ന... ഗുല്‍മോഹറുകള്‍ ഒഴുകി വരുന്ന......... ഒരു പുഴ.....
ഇനിയും കാത്തു നില്‍ക്കുകയോ........?
ഇറങ്ങി നീരാടിക്കൂടേ........ സഖാവേ..:)

മാര്‍ക്കേസ്..........രാഷ്ട്രീയപ്രണയകഥകളുടെടെ അപ്പസ്തോലന്‍

മാര്‍ക്കേസിനെ ഞാന്‍ വായിച്ചുതുടങ്ങിയ കാലങ്ങള്‍. 'നോ വണ്‍ റൈറ്റ്സ് റ്റു കേണല്‍' ആണു ആദ്യം വായിച്ചത്. അതില്‍ തന്റെ പെന്‍ഷന്‍ പ്രതീഷിച്ച് നീണ്ടവര്‍ഷക്കാലം കാത്തിരിക്കുന്ന കേണല്‍, ദാരിദ്രത്തിന്റെ അങ്ങേയറ്റത്തെത്തുമ്പോഴും തന്റെ പോരുകോഴിയെ വില്‍ക്കാതെ കാത്തു സൂക്ഷിക്കുന്നയാള്‍..

മാര്‍ക്കേസ് പിന്നീട് അനുഭവമായത് 'വണ്‍ ഹണ്‍‌ഡ്രട് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡിലും' മക്കോണ്ട എന്നൊരു നഗരം അതിലൂടെ അനാവരണം ചെയ്യപ്പെടുന്ന വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും അതി തീവ്രത. വായന ഒരാളെ ഇല്ലാതാക്കും. അതിലെ കഥാപാത്രങ്ങള്‍ക്കൊപ്പം അലഞ്ഞു നടക്കും. മക്കോണ്ട നഗരത്തിലെ ഒരു ജീവിയായ് നിങ്ങളും മാറും... നിങ്ങള്‍ നിങ്ങളുടെ പേരു മറന്നുപോകാതെ അത് കഴുത്തില്‍ കെട്ടിത്തുക്കാനും മതി.......


പക്ഷേ എനിക്കിപ്പോഴിഷ്ടം കോളറക്കാലത്തെ പ്രണയത്തെ ഓര്‍ക്കാനാണു.
വായനയുടെ ആദ്യദിവസങ്ങള്‍ വിരസമാണു. ജൂവനാല്‍ ആര്‍ബിനോ എന്ന ഡോക്ടര്‍ ആത്മഹത്യ ചെയ്യ്‌ത ജെറിമെ ഡി സെന്റ് അമോറിന്റെ മൃതദേഹം പരിശോധിക്കാനെത്തുന്നതും അതിലൂടെ അമോറിന്റെ ജീവിതത്തിലേക്ക് കഥാകാരന്‍ വായനാക്കാരെ കൂട്ടിക്കൊണ്ടു പോകും...

പിന്നീട് മനോഹരമായൊരു ദാമ്പത്യത്തിന്റെ കഥയാണു പറയുന്നത്... ഡോക്ടര്‍ അര്‍ബിനോയും അദ്ദേഹത്തിന്റെ പ്രിയ ഭാര്യ ഫെര്‍മിന ഡാസയും തമ്മിലുള്ള ബന്ധം. അതി സുന്ദരമാണത്. ഇതാണു കഥയെന്നു നമ്മള്‍ പറഞ്ഞുപോകും..
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കലഹം..... എന്തിനെന്നു അറിയുമോ ? കുളിമുറിയില്‍ സോപ്പ് വെച്ചില്ലെന്ന കാരണത്തിനു.. അതുപോലെ ഡോക്ടര്‍ക്ക് ഇടക്ക് മറ്റൊരു സ്ത്രീയുമായുള്ള ശാരീരിക ബന്ധം. ആന്തരികാവയവങ്ങള്‍ വരെ ശുദ്ധമായൊരു സ്ത്രീ എന്നാനു ഡോക്ടര്‍ അവരെ വിശേഷിപ്പിക്കുന്നത്... രതിയിലെ ശുചിത്വം എത്രമാത്രം അതില്‍ പറഞ്ഞുവെക്കുന്നുവെന്നോ.

ഒരു ദിവസം ഡോക്ടര്‍ അദ്ദേഹം ഓമനിച്ചു വളര്‍ത്തുന്ന തത്ത കൂട്ടില്‍ നിന്നും പുറത്തുചാടി വലിയൊരു മരത്തിന്റെ തുഞ്ചത്ത് ഇരിക്കുമ്പോള്‍ അതിനെ പിടിക്കാന്‍ കോണീവഴി കയറുകയും അതില്‍ നിന്നും തെന്നി വീണു മരിക്കുകയും ചെയ്യുന്നു...............

അന്നു രാത്രിയില്‍ ശവമടക്കിനു വന്നവരെല്ലാം പോയി. അപ്പോഴാണു ഫെര്‍മിനാ ഡാസയോട് അവളുടെ എഴുപത്തി രണ്ടാം വയസ്സില്‍, എഴുപത്തിനാലു വയസ്സുള്ള അവളുടെ പഴയ കാമുകന്‍, ഫ്ലോറന്റിനോ അരിസ അവളോട് അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ പറയുന്നത്..
ഭര്‍ത്താവു മരിച്ച രാത്രിയില്‍ ആദ്യകാമുകന്‍ അയാളുടെ മണിയറയിലേക്ക് കാമുകിയെ ക്ഷണിക്കുന്നു......
ഇവിടെ മുതലാണു ലോകം ഇന്നുവരെ കാണാത്ത ഒരു പ്രണയ കഥ ആരംഭിക്കുന്നത്.. പ്രണയത്തിന്റെ പനിച്ചൂട് ആരംഭിക്കുന്നത്.. വായനക്കാരന്‍ അസുഖങ്ങളില്‍ മുങ്ങി നിവരുന്നത്... നിങ്ങള്‍ തളര്‍ന്നുപോകും അത്രക്ക് ഉജ്ജ്വലവും ഉന്മാദവുമാണു വരികള്‍...ഒരു പുസ്തകം ഒരാളെ തകര്‍ത്തു കളയുമെങ്കില്‍..... അതിതാണു..


മാര്‍ക്കേസില്‍ അടിയുറച്ച കമ്മ്യൂണിസ്റ്റ് ബോധമാണു ഇത്തരമൊരു നോവല്‍ രചനക്ക് കാരണം. ഈ കഥാ തന്തു അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും കഥയാണു.. ഇതില്‍ പ്രണയം എന്നത് എപ്പോഴും ഒരു മനുഷ്യനില്‍ ജ്വലിച്ചു നില്‍ക്കുന്നുവെന്നു മാര്‍ക്കേസ് പറയുന്നു.

ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്ത് ഏറ്റവും വൃദ്ധരായവര്‍ പോലും പ്രണയിക്കും. അവരും രതിയില്‍ ഏര്‍പ്പെട്ടേക്കാം..കാരണം ജീവിതത്തിന്റെ ഏറ്റവും ആഴവും അറിവും അവിടെ സംഭവിക്കുന്നു. പ്രണയം എന്നത് പ്രായമേറുന്തോറും ഓരോ രീതിയിലാണു അനുഭവിക്കുക. ഒരു കൗമാരക്കാരന്റെ പ്രണയമല്ല ഒരു യുവാവിനു.. അത് മധ്യവയസ്സില്‍ മറ്റൊരു ഭാവമാണു.. അത് വാര്‍ദ്ധക്യത്തില്‍ ഏറ്റവും സുന്ദരവും ആഹ്ലാദജന്യവുമായിരിക്കും.

ബൂര്‍ഷ്വാ സമൂഹങ്ങളില്‍ വൃദ്ധ പ്രണയത്തെ അവര്‍ കളിയാക്കുകയും നശ്ശിപ്പിക്കുകയും ചെയ്യും. ബൂര്‍ഷ്വാസിസം ഉത്പാദന ശേഷിയുള്ളവയെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഒന്നാണു. അതിനാല്‍ വാര്‍ദ്ധക്യത്തെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നുപോലും അവര്‍ക്ക് മനസ്സിലാവില്ല.
വാര്‍ദ്ധക്യരതി പോലും ഒരാളുടെ മരണത്തിനോട് അടുത്തു നില്‍ക്കുന്നത്ര സുഖദമായിരിക്കും. നമ്മുടെ നാട്ടില്‍ വൃദ്ധര്‍ പുറം തള്ളപ്പെടുന്നു. അവര്‍ക്ക് ജീവിതത്തിന്റെ അവസാനകാലത്ത് ഏറ്റവും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മനസ്സുള്ളപ്പോള്‍ അവര്‍ അത് പ്രകടിപ്പിച്ചാല്‍ ഏറ്റവും ജുഗുപ്സാവഹമായ ഒന്നായ് പരിഗണിക്കപ്പെടുന്നു.

വാര്‍ദ്ധക്യം എന്താണു ആവശ്യപ്പെടുന്നതെന്നുപോലും നമുക്ക് അറിയില്ല. കുഴമ്പും മുറുക്കാനും ഭക്തിയുമാണു അവരുടെ മാര്‍ഗ്ഗം എന്ന് സമൂഹം നിശ്ചയിക്കുന്നു.

വില്‍ ഡ്യൂറാന്റിന്റെ ഒരു വരികള്‍ ഈ സമയത്ത് പ്രസ്ക്തമാണു..
'വാര്‍ദ്ധക്യത്തിനു യുവത്വത്തിന്റെ കരുത്തും
യുവത്വത്തിനു വാര്‍ദ്ധക്യത്തിന്റെ പക്വതയും' അതാണു എന്റെ സ്വപ്നം ...
ഇതിനെ ഞാന്‍ അംഗീകരിക്കുന്നില്ല. ഏതവസ്ഥയോ അതിനെ അതിന്റെ സാരളയ്‌ത്തില്‍ അറിയാനും അനുഭവിക്കാനുമുള്ള ഒരു സാമൂഹ്യ അന്തരീക്ഷമാണു സംജാതമാകേണ്ടത്.

ജീവിതത്തില്‍ ഒരു തരിപോലും സന്തോഷകരമല്ലാതെ പോകരുത്...
വാര്‍ദ്ധക്യത്തില്‍ നിങ്ങള്‍ നിങ്ങളുടെ സ്കൂള്‍ പ്രണയത്തിലേക്ക് പോവുകയും കൂട്ടുകാരിയുടെ കൈ പിടിച്ച് അന്ന് പറയാന്‍ കഴിയാതിരുന്ന ഒരു വാക്ക് പറയുകയും ചെയ്യുക. ഒരു പക്ഷേ നിങ്ങളുടെ കൈവിരലുകള്‍ വിറച്ചേക്കാം.. നിങ്ങള്‍ കൂട്ടിപ്പിടിച്ചിരിക്കുന്ന അവളുടെ കൈവിരലുകളും വിറച്ചിരിക്കാം.. എങ്കിലും വിറക്കുന്ന നിങ്ങളുടെ ചുണ്ടുകളാല്‍ അവളോട് അന്ന് പറയാന്‍ ധൈര്യമില്ലാതിരുന്ന ആ വാക്കു പറയൂ.....
എന്നിട്ട് മരണത്തിലേക്ക് മധുരമായ് മിഴി അടക്കൂ.....

ലാല്‍ സലാം..!

Friday 21 May 2010

മുതലാളിത്തം നശിക്കണമെങ്കില്‍ മുതലാളിയെ കൊല്ലണം എന്നാണു ചെ പറഞ്ഞത്. ലോകത്തില്‍ ചെയെപോലെ സ്നേഹാലുവായൊരു മനുഷ്യനും ജനിച്ചിട്ടില്ല.
ഒരാളില്‍ സ്നേഹത്തിന്റെ തുള്ളിത്തുളുമ്പലുകളാണു അയാളെ വിപ്ലവകാരിയാക്കുന്നത്. സ്വാര്‍ത്ഥമോഹിയായൊരാള്‍ക്ക് ഒരിക്കലും വിപ്ലവകാരിയാവാന്‍ സാധിക്കില്ല. സ്നേഹം അതിന്റെ സീമകള്‍ ലംഘിക്കുമ്പോള്‍ ഒരു മനുഷ്യനു എന്തും ഉപേക്ഷിക്കാന്‍ സാധിക്കും.. മഹത്തായ മാനവസ്നേഹത്തില്‍ ഒരാള്‍ക്ക് ജീവന്‍ ഉപേക്ഷിക്കാന്‍ കഴിയും..

അതു തന്നെ പ്രണയത്തിലും സംഭവിക്കാറുണ്ട്. പ്രണയം ഒരാളെ ധൈര്യമുള്ളവനാക്കും സമൂഹത്തെ ചോദ്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കും.. കാമുകീ കാമുകന്മാര്‍ ഒരുമിച്ച് ആത്മഹത്യചെയ്യുന്നു. അവരുടെ പ്രണയമാണു അവര്‍ക്ക് ആ ധൈര്യം നല്‍കുന്നത്.. ആത്മഹത്യ ചെയ്യുന്ന കാമുകീ കാമുകര്‍ ഭീരുക്കളാണെന്നു സമൂഹം പറയുന്നത്, സമൂഹത്തിനു പ്രണയത്തെ മനസ്സിലാവാത്തതിനാലാണു.. തങ്ങള്‍ക്ക് മനസ്സിലാവാത്തതെല്ലാം സമൂഹം ഒറ്റവാക്കില്‍ തള്ളിക്കളയും..

പ്രിയ സഖാവേ ഞാന്‍ ഈ പ്രണയത്തെക്കുറിച്ച് പറഞ്ഞത്.. രണ്ടുപേരിലെ സ്നേഹത്തിന്റെ ഏറ്റവും ചെറിയ തന്മാത്ര എന്ന രീതിയിലാണു.. അപ്പോള്‍ ഒരു വിപ്ലവകാരി സ്നേഹിക്കുന്നത് മനുഷ്യനെ മുഴുവനുമാണു.. അല്ലെങ്കില്‍ പ്രപഞ്ചത്തെ മുഴുവനും.. അപ്പോള്‍ അവനു എന്താണു ഉപേക്ഷിക്കാന്‍ പ്രയാസം ഉണ്ടാവുക ? അവന്റെ ജീവന്‍ അവന്‍ നിസാരമായ് വലിച്ചെറിയും.. മഹത്തായൊരു ലോക നിര്‍മ്മിതിക്കായ് ഒരു വിപ്ലവകാരി സ്വന്തം ജീവിതം വലിച്ചെറിയുമ്പോള്‍ അവന്‍ ലോകത്തിലേക്കും ഏറ്റവും സന്തുഷ്ടനും വരാനിരിക്കുന്ന നാളെയൂടെ സ്വപ്നത്തിലുമായിരിക്കും..

ജനാധിപത്യത്തില്‍ നിന്നുമുള്ള ഒരു സോഷ്യലിസ്റ്റ് വളര്‍ച്ചയല്ല യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ നടപ്പിലാവുക. കാരണം.. ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമായ് മാറിയിട്ടില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലപോലും നമുക്ക് ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇന്നും ഇന്ത്യ കുത്തക മുതലാളിമാരുടെ നിയന്ത്രണത്തിലാണു. അവര്‍ക്ക് വേണ്ടി ഭരിക്കുന്ന ഗവണ്മെന്റുകളാണു നിലവില്‍.. ഇന്ത്യ ജനാധിപത്യത്തിലേക്ക് മാറുന്നതു തന്നെ വലിയൊരു വിപ്ലവമായിരിക്കും..

കാരണം ഇന്ത്യയിലെ ദരിദ്രനാരായണന്മാരായ എണ്‍പതു കോടി ജനങ്ങള്‍ വിവേകപൂര്‍‌വ്വം അവരുടെ സര്‍ക്കാരിനെ തെരെഞ്ഞെടുക്കുന്ന ഒരു കാലം... അത്തരമൊരു പാര്‍ട്ടി. അത്തരം നേതാക്കള്‍..ഉണ്ടാവേണ്ടിയിരിക്കുന്നു. ഇന്നും ഇന്ത്യക്ക് ഫ്യൂഡല്‍ നേതാക്കളും മുതലാളിത്ത നേതാക്കളുമാണുള്ളത്.

ഇന്ത്യയിലെ അടിസ്ഥാന വര്‍ഗ്ഗം ഇന്നും അജ്ഞതയിലും അന്ധകാരത്തിലുമാണു. അവരെ ഒരു വിപ്ലവത്തിനു പരിപാകപ്പെടുത്തേണ്ടിയിരിക്കുന്നു. വിപ്ലവ പ്രവര്‍ത്തനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കുള്ള സമയമാണിപ്പോള്‍.. ഇന്ത്യയില്‍ സായുധ വിപ്ലവത്തിന്റെ ആവശ്യമൊന്നുമുണ്ടാവില്ല. അടിസ്ഥാന വര്‍ഗ്ഗം അവരെ തിരിച്ചറിയുകയും ചൂഷണം എന്ത്, ചൂഷകര്‍ ആരു ? എന്നൊരു തിരിച്ചറിവ്.. അതോടെ അവരുടെ മുന്നേറ്റത്തിനു മുന്നില്‍ അടിപതറും ഇന്ത്യന്‍ മുതലാളിത്തം.. കാരണം മറ്റൊരു നാട്ടിലുമില്ലാത്തത്ര ജന ശക്തി ഇന്ത്യയിലുണ്ട്. ആ വര്‍ഗ്ഗം അവരുടെ ശക്തി മനസ്സിലാക്കുന്നില്ല എന്നൊരു പ്രശ്നം മാത്രമാണു മുന്നില്‍.