Tuesday 14 September 2010

കറുപ്പഴകിന്റെ നിറമൂറ്റല്‍...അഥവാ നിണമൂറ്റല്‍..

ലോകത്തില്‍ ഏറ്റവും അധികം ക്രൂരത അനുഭവിക്കുന്നത് കറുത്ത വര്‍ഗ്ഗക്കാരാണു. കറുത്ത വര്‍ഗ്ഗക്കാരന്‍ എന്നാല്‍ കൂടുതല്‍ വെയില്‍ കൊള്ളുന്നവനെന്നും ഏറ്റവും ഉറച്ച മസില്‍ പേശികളുള്ളവനെന്നും കരുതാം. ഓരോ നാട്ടിലെ കാലാവസ്ഥയും ജനങ്ങളുടെ ജീവിത രീതിയുമാണല്ലോ നിറത്തെ നിശ്ചയിക്കുന്നത്.
കറുത്തവര്‍ പ്രകൃതിയുടെ മക്കളാണു. ഒരു വെയിലിലും അവര്‍ വാടില്ല ഒരു തണുപ്പിലും അവര്‍ക്ക് കുളിരില്ല. അത്രക്ക് ശക്തമായ ഒരു ശരീര ഘടനയാണു അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നത്.

വെളുത്ത നിറമുള്ളവര്‍ വേഗം ക്ഷീണിക്കുന്നവരും കാലാവസ്ഥകളുടെ കാഠിന്യം സഹിക്കാന്‍ കഴിയാത്തവരുമാണു. മനുഷ്യന്റെ ആദിമ കാലങ്ങളില്‍ കറുത്ത വര്‍ഗ്ഗക്കാരായിരുന്നു ശക്തരായവര്‍. എന്നാല്‍ വെളുത്ത വര്‍ഗ്ഗം അവരുടെ ജീവിതം നില നിര്‍ത്താനായ് ബുദ്ധി ഉപയോഗിക്കേണ്ടി വന്നവരാണു. തണുപ്പുള്ള പ്രദേശത്ത് അവര്‍ക്ക് പുതക്കാന്‍ പുതപ്പുകള്‍ ആവശ്യമായിരുന്നു. തീ വേണമായിരുന്നു. വീട് വേണമായിരുന്നു. അങ്ങനെ ആവശ്യം കണ്ടുപിടുത്തങ്ങളുടെ മാതാവാണെന്ന സിദ്ധാന്തത്തില്‍ വെളുത്തവന്‍ അവന്റെ അതിജീവനത്തിനായ് പലതും കണ്ടുപിടിക്കേണ്ടി വന്നു.

ആധുനിക കാലത്തും നിലനില്പ് ഏറ്റവും ഭീഷണി നേരിട്ടത് വെളുത്തവര്‍ഗ്ഗമാണു. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ക്കൊപ്പം വളരാന്‍ കഴിയാത്തൊരു മാനസ്സിക ഘടന സൂക്ഷിക്കുന്ന അവര്‍ അടിമ വ്യവസായം കോളനി വല്‍ക്കരണം ഇത്യാതി കാര്യങ്ങളില്‍ തത്പരരായിരുന്നു. ലോകത്തിലെ സകമാന സൗകര്യങ്ങളും സ്വന്തം കാല്‍‌ച്ചുവട്ടില്‍ വേണം എന്ന് ആഗ്രഹിച്ച അല്പത്തം. സാമ്രാജ്യത്വവും മുതലാളിത്തവും എന്തിനു ഫ്യൂഡലിസം പോലും വെളുത്തവനില്‍ നിന്നാണു ഉത്ഭവിച്ചത്.

മുസോളിനിയും ഹിറ്റ്ലറും അവസാന കണ്ണിയിലെ ജോര്‍ജ്ജ് ബുഷ് വരെ വെളുത്തവന്റെ ക്രൂരത പ്രകടമാക്കിയവരായിരുന്നു. അവരുടെ കള്ളക്കഥയില്‍ അവര്‍ ചില കറുത്തവരെ പെടുത്തുകയും ചെയ്യ്‌തിട്ടുണ്ട്. നര മാംസം ഭക്ഷിക്കുന്നുവെന്നു അവര്‍, വെളുത്തവര്‍, പറഞ്ഞ ഈദി അമീന്‍ അതിനു വ്യക്തമായൊരു ഉദാഹരണവും. കറുത്ത വര്‍ഗ്ഗക്കാരെ മനുഷ്യരായ് ചിന്തിക്കാന്‍ പോലും വെളുത്തവര്‍ തയ്യാറായിരുന്നില്ല. 'അപ്പാര്‍ത്തീഡ്'എന്ന പോക്രിത്തരം ഇപ്പോഴും ലോകത്തിന്റെ പലഭാഗത്തും നിലനില്‍ക്കുന്നു..

ഇനി നമുക്ക് ഇന്ത്യയിലേക്ക് വരാം. വെളുപ്പിക്കാനും വെള്ളക്കാരനെപ്പോലെ നടക്കാനും കൊതിക്കുന്ന നമ്മുടെ ചിന്തകളിലേക്ക്. ആദ്യമേ തന്നെ പറയണം. നമ്മള്‍ വെളുത്തവര്‍ അല്ല. നമ്മുടെ നിറം സങ്കരമാണു. സായ്‌പ്പ് സമ്മതിച്ച് തരുന്ന ഒരു നിറമല്ല നമുക്ക്. പൂച്ചക്കണ്ണും വെള്ളത്തലമുടിയോ സ്വര്‍ണ്ണമുടിയോ ഒന്നും നമുക്കില്ല. എന്നിട്ടും നമ്മള്‍ പലതും പുരട്ടിയും സോപ്പ് തേച്ചു കുളിച്ചും വെളുത്തവരാകാന്‍ ശ്രമിക്കുന്നു.
ഇന്ത്യക്കാരന്റെ വെളുത്ത നിറം വെയില്‍ കൊള്ളാതെ വീട്ടില്‍ മാത്രം കുത്തിയിരുന്നു മറ്റുള്ളവരെ പറ്റിച്ച് തിന്നിരുന്ന ഫ്യൂഡലിസ്റ്റുകളുടെ നിറമാണു. വെയില്‍ കൊണ്ടവനും തൊഴില്‍ ചെയ്യ്‌തവനും കൈ നിവര്‍ത്തി ചെവിടിനു ഒരു പൊട്ടീരു കൊടുത്താല്‍ തീരാമായിരുന്ന ആഡ്യത്വം. അതായിരുന്നു കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യ്‌തത്.

അപ്പോഴും വലിയ ഒരു പ്രശ്നം ഇടതുപക്ഷ രാഷ്ട്രീയത്തെ പിടികൂടിയിരുന്നു. എന്തേ ഒരു കറുത്തവന്‍ അതില്‍ നിന്നും മുഖ്യമന്ത്രിക്കസേരയിലേക്ക് ഉയര്‍ന്നു വന്നില്ലെന്ന ചോദ്യം. ഈ ചോദ്യത്തിനു ഉത്തരം അടുത്ത അഞ്ചുവര്‍ഷത്തിനകം പാര്‍ട്ടി നല്‍കും എന്ന് നമുക്ക് വിശ്വസിക്കാം. രാഷ്ട്രീയത്തിലെ സവര്‍ണ്ണ കടന്നു കയറ്റം കറുത്തവന്റെ ആത്മവിശ്വാസത്തെ വല്ലാതെ തകര്‍ത്തുകളഞ്ഞു. ഇപ്പോഴും ദളിത് ആദിവാസി രാഷ്ട്രീയക്കാരെ വളര്‍ത്തുന്നൊരു രീതി ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ഇല്ല. ഇടക്കൊക്കെ ഞങ്ങള്‍ അത് ചെയ്യുന്നൂ എന്ന മട്ടില്‍ ഇടതുപക്ഷം ചില ഡപ്പാം കുത്ത് നടത്തുന്നു. ഇതില്‍ നിന്നും എത്രയും വേഗം പാര്‍ട്ടി രക്ഷപ്പെടുകയും അടിസ്ഥാന വര്‍ഗ്ഗത്തെ പാര്‍ട്ടിയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യ്‌തില്ലെങ്കില്‍ ഇവിടെ അത് മറ്റു ചിലര്‍ ഏറ്റെടുക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അപ്രസ്ക്തമാവുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ചവിട്ടിമെതിക്കപ്പെട്ടവര്‍ക്കൊപ്പമാണു ഇടതുപക്ഷ രാഷ്ട്രീയം നില്‍ക്കേണ്ടത്.

കറുത്തവര്‍ ഏറ്റവും കൂടുതല്‍ അപഹസിക്കപ്പെട്ട ഒരു രംഗം സാഹിത്യമാണു. എം.ടി വാസുദേവന്‍ നായരെപ്പോലെയുള്ളവര്‍ സവര്‍ണ്ണ സമൂഹത്തിന്റെ ഇടര്‍ച്ചയും തളര്‍ച്ചയും സാഹിത്യത്തില്‍ ആവിഷ്ക്കരിക്കുമ്പോള്‍ അതിലൊരു ഇടതുപക്ഷ വിമര്‍ശനവും ഉണ്ട്. ഇടതുപക്ഷത്തിന്റെ ഇടപെടീലുകളാല്‍ തകര്‍ക്കപ്പെട്ട ഫ്യൂഡലിസ്റ്റ് കുടുംബങ്ങളെ തലോടുന്ന സാഹിത്യത്തിനപ്പുറം എം.ടിയെപ്പോലെയുള്ള എഴുത്തുകാര്‍ ഒന്നും ചെയ്യ്‌തില്ല. മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിച്ച ഒരു എഴുത്തുകാരന്‍ പുരോഗമന വാദിയാവാതിരുന്നതിന്റെ ദുരന്തം മലയാളികള്‍ ഇപ്പോഴും അനുഭവിക്കുന്നു. എം.സുകുമാരനെപ്പോലെ എഴുത്തില്‍ സജീവമായ രാഷ്ട്രീയം സൂക്ഷിച്ച എഴുത്തുകാരെ തമസ്ക്കരിക്കാനും മലയാളിയില്‍ നൊസ്റ്റാള്‍ജിയെ എന്ന അസുഖം വലിയ രീതിയില്‍ വളര്‍ത്താനുമാണു എം.ടിയും അതേ ജനുസിലുള്ള എഴുത്തുകാര്‍ക്കും സാധ്യമായത്. (എഴുത്തിലെ അരാഷ്ട്രീയതയാല്‍ തന്നെ എം.ടി വരുംകാല വായനയില്‍ കാലിടറും )

സിനിമയിലും വളരെ ആഘോഷപൂര്‍‌വ്വം കൊണ്ടാടപ്പെടുന്ന സവര്‍ണ്ണാധിപത്യം പ്രകടമാണു. തൊഴിലാളി ചിന്തയുള്ള സിനിമകള്‍ ഇവിടെ നിര്‍മ്മിക്കപ്പെടുന്നില്ല. സിനിമകളിലെ നായകര്‍ വെളുത്തവരാകുന്നു. നായികമാര്‍ വെളുത്തവരാകുന്നു. കറുത്ത ശരീരവും അസാമാന്യമായ കായബലവുമുള്ള കലാഭവന്‍ മണിയെന്നൊരു നടനു സംസ്ഥാന അവാര്‍ഡ് നിരസ്സിക്കപ്പെട്ടതും ബോധം കെട്ടുവീണതുമൊക്കെ പലര്‍ക്കും പറഞ്ഞ് ചിരിക്കാനൊരു കഥയായിരുന്നു.
മജ്ഞൂ വാര്യര്‍ എന്നൊരു കുട്ടിക്ക് തികച്ചും പ്രൗഡമായൊരു ഇടതുപക്ഷബോധമുള്ള മുഖവും ദാര്‍ഷ്ട്യം സ്ഫുരിക്കുന്നമിഴിയും മൊഴിയും ഉണ്ടായിരുന്നു. ഒപ്പം കറുപ്പഴകും. താനൊരു ഉയര്‍ന്ന ജാതിക്കാരിയെന്നു അവതരിപ്പിക്കാന്‍ തന്നെയാവും മജ്ഞു 'വാര്യര്‍' എന്നും നവ്യ 'നായര്‍' എന്നും വാലു ചേര്‍ത്തതെന്നു വെറുതെ നമുക്ക് തമാശിക്കാം. കാരണം എന്തൊക്കെ പറഞ്ഞാലും മലയാള സിനിമയില്‍ പലര്‍ക്കും അരോചകമായ വാലില്ലാത്തവരാണു. സൗന്ദര്യത്തിന്റെ 'കോണ്‍ഫിഡന്‍സ്' നല്‍കുന്നതിനാലോ അതോ എല്ലാവരെയും സോപ്പിടാനോ നടത്തുന്ന ഈ അഭ്യാസം എന്തായാലും ശ്ലാഘനീയമാണു. എന്നാല്‍ സിനിമയില്‍ സ്വന്തം പേരുകള്‍ മാനവിക ബോധത്തില്‍ സൂക്ഷിക്കുമ്പോഴും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കൊപ്പം ഒരു വാലു ഫിറ്റ് ചെയ്യ്‌തേ ഇവര്‍ അഭിനയിക്കൂ.. കഥയെഴുത്തുകാര്‍ അതിനായ് ഉശിരന്‍ പേരുകള്‍ കണ്ടെത്തുകയും ചെയ്യും. മന്നാഡിയാരും മാരാരും തമ്പുരാനും മേനോനും നായരും... അങ്ങനെ .അങ്ങനെ.. മോഹന്‍ ലാലോ മമ്മൂട്ടിയോ അടിസ്ഥാന വര്‍ഗ്ഗത്തിലൊരുവന്റെ റോള്‍ അഭിനയിച്ചിട്ടുണ്ടോ ? ഉണ്ടെങ്കില്‍ അതൊക്കെ മനോഹരവും ആയിരുന്നു... അമരവും പൊന്തന്മാടയും ചില ഉദാഹരണങ്ങള്‍. പക്ഷേ അത്തരം സിനിമകള്‍ അധികമൊന്നും ഇല്ലാതായ് മാറുന്നു.

ഇത്തരം സിനിമകള്‍ സമൂഹത്തില്‍ നശ്ശിപ്പിച്ചത് ഇടതുപക്ഷ ബോധത്തെയാണു. ഇടതുപക്ഷം മാനവികത ഇവിടെ നിര്‍മ്മിക്കാന്‍ ശ്രമിച്ചു. അതിനായ് ജാതീയത നശ്ശിപ്പിക്കാനും. ആറാം തമ്പുരാക്കന്മാരിലൂടെയും നര സിംഹത്തിലൂടെയും ട്വൊന്റി ട്വൊന്റിയിലൂടെയും അതൊക്കെ പുനസ്ഥാപിക്കണമെന്ന് ഇവിടുത്തെ സിനിമാക്കാര്‍ ആവശ്യപ്പെടുകയുമായിരുന്നു.

സാധാരണക്കാരന്റെ നിറം കറുപ്പാണു. തൊഴിലാളിയുടെ നിറം കറുപ്പാണു. അതിനെ അരോചകം എന്ന് പറയുന്ന പരസ്യങ്ങള്‍ നിരന്തരം ഇവിടെ കാണിക്കുന്നു. കറുത്ത നിറമുള്ളവരുടെ മാനസ്സിക അവസ്ഥയെ തകിടം മറിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളൊന്നും ഉയരുന്നില്ല.
വിവാഹ മാര്‍ക്കറ്റില്‍ കറുത്ത പെണ്‍കുട്ടിക്ക് മാര്‍ക്കറ്റ് ഇല്ല. ജോലി സ്ഥലങ്ങളില്‍ അവള്‍ അവഹേളിക്കപ്പെടുന്നു. കറുത്തവന്റെ ആത്മാഭിമാനത്തിനു കല്ലെറിയുന്ന ഈ സമൂഹത്തിന്റെ മുഖത്തടിക്കാനുള്ള അവകാശം കറുത്തവര്‍ക്കുണ്ട്. കാരണം വെളുക്കാന്‍ തേക്കാന്‍ പറയുന്ന ഓരോ പരസ്യവും അവര്‍ക്ക് നേരെ അയക്കുന്ന ക്രൂരമ്പുകളാണു. അതിനെ പ്രതിരോധിക്കാനും പ്രതിക്ഷേധിക്കാനും കറുത്തവര്‍ തന്നെ മുന്നിട്ടിറങ്ങണം..
കറുപ്പ് എന്നത് ഏറ്റവും സ്നേഹത്തിന്റെ നിറമാണു. കറുത്തവരിലുള്ളത്ര സ്നേഹം ഒരു വെളുത്തവനിലും ഇല്ല. അതാണു കറുത്തവര്‍ ലോകമഹായുദ്ധങ്ങളൊന്നും നയിക്കാതിരുന്നത്... മറ്റുള്ളവരെ ദ്രോഹിക്കാതിരുന്നത്.. എന്നിട്ടും കറുത്തവരെ വെളുപ്പിക്കാന്‍ വരുന്ന വെളുത്തവന്റെ ബിസിനസ് തന്ത്രങ്ങള്‍ മനസ്സിലാക്കി അവരെ തുരത്തുക.

ലാല്‍ സലാം.

Sunday 12 September 2010

സ്വവര്‍ഗ്ഗസംഭോഗികളുടെ സൃഷ്ടാക്കള്‍..

സ്വയംഭോഗ തൃഷ്ണയെക്കാള്‍ മതങ്ങള്‍ വെറുക്കുകയും പൊറുക്കാതിരിക്കുകയും ചെയ്യുന്ന ഒരു പാപമാണു സ്വവര്‍ഗ്ഗസംഭോഗം. ഇവര്‍ക്ക് നിത്യനരകമാണു മതങ്ങളാല്‍ വിധിക്കപ്പെട്ടിരിക്കുന്നതും. സമൂഹം മത സദാചാരബോധത്തിന്റെ സം‌രക്ഷകരും ദൈവപ്രീതി ലഭിക്കാനായ് മറ്റുള്ളവരെ എത്രയേറെ ദ്രോഹിക്കാനും തയ്യാറാവുന്നതിനാല്‍ സ്വവര്‍ഗ്ഗസംഭോഗികള്‍ നിരന്തരം കളിയാക്കലുകളും കല്ലേറുകളും നേടിയെടുക്കുന്നു.

രതി എന്നത് ഒരാളുടെ സ്വകാര്യത ആയി അംഗീകരിക്കാത്ത ഒരു സമൂഹം തികച്ചും അശാസ്ത്രീയമായ ചിന്തകളാല്‍ മനുഷ്യന്റെ ഏറ്റവും മനോഹരമായൊരു അവസ്ഥയെ നശ്ശിപ്പിക്കുന്നു. പ്രകൃതി ആഗ്രഹിക്കുന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ള സ്വതന്ത്രവും ആഹ്ലാദ ജന്യവുമായൊരു രതി രീതിയാണു. എന്നാല്‍ മതങ്ങള്‍ രതിയിലെ സ്വതന്ത്ര്യവും അഹ്ലാദവും നശ്ശിപ്പിക്കുന്നു. രണ്ടുപേരുടെ ഇഷ്ടത്തിനും അപ്പുറം കുടുംബം സമൂഹം ഇവയുടെ ഇഷ്ടമാണു പ്രധാനം എന്ന് നിശ്ചയിക്കുകയും. വിവാഹത്തില്‍ മാത്രം രതിയെ അനുവദിക്കുകയും ചെയ്യുന്നു. രതി എന്നാല്‍ പുതിയ തലമുറയെ ഉല്പാദിപ്പിക്കാനുള്ള ഒരു സംവിധാനം മാത്രമാണു മതങ്ങള്‍ക്ക്.

എല്ലാ മതങ്ങളും രതിയെ നിഷിദ്ധമാക്കുന്നു. സ്ത്രീകള്‍ പുരുഷന്മാരാല്‍ ഭരിക്കപ്പെടേണ്ടവരെന്നു മതങ്ങള്‍ പുരുഷന്മാരെ പഠിപ്പിക്കുന്നു. അനുസരിക്കേണ്ടവര്‍ എന്ന് സ്ത്രീകളെയും പഠിപ്പിക്കുന്നു. 'സെക്സ് എനിക്ക് മതിയായില്ലെന്നു' പറയുന്ന ഒരു സ്ത്രീയെ മോശക്കാരിയായ് ചിത്രീകരിക്കുന്ന പുരുഷന്‍ യഥാര്‍ത്ഥത്തില്‍ ഒരു പുരുഷന്‍ അല്ലെന്നും അയാള്‍ തികച്ചും മതവിശ്വാസിയും പിന്തിരിപ്പന്‍ എന്നും തിരിച്ചറിയുന്ന ഒരുനാളിലേ സ്ത്രീകള്‍ അനുഭവിക്കുന്ന പല ലൈംഗിക പ്രശ്നങ്ങളും പരിഹരിക്കപ്പെടൂ. സ്ത്രീകളുടെ ലൈംഗികത അഴിച്ച് വിടാന്‍ ഭയപ്പെടുന്ന പുരുഷ മേധാവിത്വം പുരുഷത്വത്തെ പ്രകീര്‍ത്തിക്കുകയല്ല മറിച്ച് അപഹസിക്കുകയാണു ചെയ്യുന്നത്.

ലൈംഗികത പാപമല്ല. അതൊരു പുണ്യമെന്നു കരുതുന്ന ഒരു തലമുറ ഇവിടെ ഉണ്ടാവണം. പ്രണയം എന്നത് ആത്മീയതയായ് കരുത്തുന്ന ചെറുപ്പക്കാര്‍ ഇവിടെ ജ്വലിക്കണം. അവരാണു മതങ്ങള്‍ തീര്‍ക്കുന്ന സങ്കുചിത മതിലുകളെ അടിച്ചുടക്കുന്നവര്‍. എന്തുകൊണ്ട് ഇടതുപക്ഷ ചിന്തകളുള്ള കുട്ടികള്‍ക്ക് നല്ല പ്രണയങ്ങള്‍ ഉണ്ടാവുന്നില്ല ? നമ്മുടെ പാര്‍ട്ടി അതിനൊരു കാരണമാണു. മുഖത്ത് നോക്കി ഒരു പെണ്‍കുട്ടിക്കും പ്രണയിക്കാന്‍ കഴിയാത്ത മൂരാച്ചി മുഖങ്ങള്‍ അതിന്റെ തലപ്പക്കത്ത് വന്നത് ഒരു കാരണമാണു. ക്രൂരതയും മണ്ടത്തരത്തെയും ആരാണു പ്രണയിക്കുക ? എവിടെപ്പോയ് പ്രണയാതുരവും വിപ്ലവസജ്ജവുമായ നമ്മുടെ ചെറുപ്പക്കാര്‍ ? ആരാണു അവരെ ഒതുക്കുന്നത് ? (ആരൊക്കെ ഒതുക്കിയാലും ആ കുട്ടികള്‍ വിടരും. അവരാല്‍ പുതിയ നാളുകള്‍ രചിക്കപ്പെടും. കാരണം നന്മയും സൗന്ദര്യവും സ്നേഹവും വിപ്ലവവും ഒരിക്കലും പരാജയപ്പെടില്ല.)

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ചെറുപ്പം മുതല്‍ വേര്‍തിരിക്കുന്ന രീതി അശാസ്യമല്ല. സ്കൂളുകളിലും സര്‍‌വ്വകലാശാലകളിലും ഒരുമിച്ച് പഠിക്കാനും ഒരുമിച്ച് നടാക്കാനുമുള്ള അവസരം ഇവര്‍ക്കുണ്ടാകണം. കുട്ടികള്‍ ഇടകലര്‍ന്നിരുന്നു പഠിക്കട്ടെ. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളായ് മാറേണ്ടത് സ്ത്രീപുരുഷന്മാരാണു. ഉയര്‍ന്ന വായനയും ചിന്തയുമുള്ള കുട്ടികള്‍. പ്രണയത്തിലും സൗഹൃദത്തിലും ഉയര്‍ന്ന് നില്‍ക്കുന്ന ഒരു വിഭാഗം ഇവിടെ ഉണ്ടാവേണ്ടിയിരിക്കുന്നു. പരസ്പരം ആകര്‍ഷിക്കപ്പെടുന്ന വ്യക്തിത്വവും ശാരീരിക അവസ്ഥകളും രണ്ടുകൂട്ടരിലും ഉണ്ടാവണം. ശരീരം ഭംഗിയായ് അവതരിപ്പിക്കാനുള്ള ഒന്നാണെന്നു ആണ്‍കുട്ടികളും പെണ്‍കുട്ടികളും മനസ്സിലാക്കണം.പ്രത്യേകിച്ച് അത് സുന്ദരമാകുമ്പോള്‍. ശക്തമായ പുരുഷ ശരീരവും കൊഴുപ്പടിയാത്ത പെണ്‍ ശരീരങ്ങളും ഒപ്പം വളര്‍ന്ന തലച്ചോറും ഹൃദയവും സൂക്ഷിക്കുന്ന സുന്ദരന്മാരും സുന്ദരികളുമായി മാറുക. വൃത്തികെട്ടതിനെയാണു മൂടിവെക്കേണ്ടത്. നിങ്ങള്‍ മൂടിവെക്കേണ്ടവരാണെന്ന ബോധം നിങ്ങളില്‍ സൃഷ്ടിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ഒന്നിനും കൊള്ളാത്തവരെന്നു നിങ്ങളുടെ അബോധ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുയാണു ചെയ്യുന്നത്. നിങ്ങളുടെ 'കോണ്‍ഫിഡന്‍സിനെ' തകര്‍ക്കുകയാണു ചെയ്യുന്നത്.

ഇപ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടക്കുകയും ജോലി ചെയ്യുകയുമൊക്കെ ചെയ്യുന്നു. എന്നാല്‍ അതൊക്കെ സാമ്രാജ്യത്വ മാതൃകയുടെ അന്ധമായ അനുകരണം മാത്രമാണു.അമേരിക്കനിസം സമൂഹത്തില്‍ സൃഷ്ടിക്കുന്ന വിഴുപ്പ് കണ്ടോ എന്നാണു പലപ്പോഴും മതസദാചാരവാദികള്‍ ചോദിക്കുന്ന ഒരു ചോദ്യം. വ്യക്തിസ്വാതന്ത്ര്യം ഏറ്റവും ഉയര്‍ന്ന രീതിയില്‍ അനുഭവിക്കുന്ന യൂറോപ്യന്മാര്‍ക്കിടയില്‍ എന്തേ സ്വവര്‍ഗ്ഗസംഭോഗം ഉയര്‍ന്ന രീതിയില്‍ നടക്കുന്നുവെന്ന ചോദ്യം മതവാദികള്‍ ഉയര്‍ത്തുകയും അത് പറഞ്ഞ് ഇന്ത്യന്‍ സദാചാര സാഹചര്യത്തെ തങ്ങളാണു നിലനിര്‍ത്തുന്നതെന്നു വീമ്പിളക്കുകയും ചെയ്യുന്നു.

സാമ്രാജ്യത്വ രാജ്യങ്ങളില്‍ എന്താണു സംഭവിക്കുന്നത് ? അവരിലെ മാനുഷിക ഭാവങ്ങള്‍ തികച്ചും ആഴമില്ലാതായ് തീരുന്നു. പ്രണയം അവരില്‍ അപ്രത്യക്ഷമാവുകയും. രതി ക്രിയ എന്നത് നിരന്തരം നടക്കുകയും ചെയ്യുന്നു. തമ്മില്‍ അറിയാത്തവര്‍ തമ്മില്‍ നടക്കുന്ന രതി ഒരാളെയും സംതൃപ്തരാക്കില്ല. കുറച്ച് സമയത്തേക്ക് ശരീരത്തെ സമാശ്വസിപ്പിക്കാന്‍ സാധിച്ചേക്കാം. പ്രണയ രതികളില്‍ നിന്നും വ്യതിചലിച്ച് രതിക്രിയ മാത്രം അനുഷ്ടിക്കുന്ന മുതലാളിത്തം അസംതൃപ്തമായ മനസ്സിനെ സംതൃപ്തമാക്കാന്‍ രതിയുടെ വിവിധ വശങ്ങള്‍ പരിശീലിച്ചു നോക്കുന്നു. മൃഗ രതി, ശവരതി സമൂഹ രതി അങ്ങനെ നിരവധി രതി രീതികള്‍. യഥാര്‍ത്ഥ പ്രണയം ഒരിക്കലും മുതലാളിത്തത്തില്‍ സംഭവിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഏറ്റവും അസംതൃപ്തമായ മുഖവും മനസ്സുമായ് അവര്‍ക്ക് യുദ്ധങ്ങളിലേക്കും ഏറ്റവും ക്രൂരമായ സിനിമകളിലേക്കും രതി വൈകൃതങ്ങളിലേക്കും തിരിയേണ്ടി വരുന്നു.

സ്വവര്‍ഗ്ഗസംഭോഗികളില്‍ ഭൂരിപക്ഷത്തെയും സൃഷ്ടിക്കുന്നത് സമൂഹത്തിന്റെ കപട സദാചാരബോധമാണു. സമൂഹത്തിന്റെ സദാചാരബോധം നിലനില്‍ക്കുന്നത് മതസദാചാരബോധത്തിന്റെ തണലിലും. പുരുഷമേധാവിത്വത്തിന്റെ കൂത്തരങ്ങായ മതബോധം സ്ത്രീകളെ വെറും സംഭോഗ ഉപകരണങ്ങള്‍ മാത്രമായ് കരുതുന്നു. കുട്ടികളെ ഉത്പാദിപ്പിക്കാനുള്ള ഉപകരണങ്ങളായ് മുതലാളിത്തം സ്ത്രീകളെക്കാണുന്നതുപോലെ. രണ്ട് ആണ്‍കുട്ടികള്‍ തോളില്‍ കൈയ്യിട്ട് നടക്കുന്നത് പ്രകൃതിവിരുദ്ധമാണു, സ്ത്രീയും പുരുഷനും ഒരുമിച്ച് നടക്കുന്ന ഒരു സാമൂഹ്യ അവബോധമാണു പ്രകൃതാനുസാരി. പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് മുദ്രാവാക്യം വിളിച്ച് നിങ്ങുന്ന സ്ത്രീപുരുഷ സഖാക്കള്‍.. പാര്‍ട്ടീ മീറ്റിങ്ങില്‍ സധൈര്യം പങ്കെടുക്കുകയും അഭിപ്രായങ്ങള്‍ ഉച്ചത്തില്‍ പറയുകയും ചെയ്യുന്ന സ്ത്രീപുരുഷ സഖാക്കള്‍... പുരുഷ കേന്ദ്രീകൃതമായ പാര്‍ട്ടിയും ഒരര്‍ത്ഥത്തില്‍ സ്വവര്‍ഗ്ഗഭോഗികളെ സൃഷ്ടിക്കുകയാണു ചെയ്യുന്നത്.

സാമൂഹ്യ കപട സദാചാരബോധത്താല്‍ സ്വവര്‍ഗ്ഗഭോഗികളായ് മാറുന്നവരല്ല തെറ്റുകാര്‍. സമൂഹവും അവരുടെ കപട സദാചാരബോധവുമാണു മാറേണ്ടത്. മതസദാചാരബോധത്തിന്റെ ദുഷ്ടുകള്‍ അവസാനിക്കുമ്പോള്‍ അത്തരം സ്വവര്‍ഗ്ഗസംഭോഗികളും ഇല്ലാതാവും. പിന്നീട് പ്രകൃതിയുടെ ജൈവപരമായ ഇടപെടീല്‍ മൂലം സ്വവര്‍ഗ്ഗഭോഗികളാവുന്നവരോട് ഏറ്റവും സഹാനുഭൂതിയും ശാസ്ത്രീയതയുമാണു ഉണ്ടാവേണ്ടത്. അവരെ മനസ്സിലാക്കാനും അവരെ അംഗീകരിക്കാനുമുള്ള സന്മനസ്സ്.

Saturday 11 September 2010

നമ്മള്‍

കേരളത്തിന്റെ രാഷ്ടീയ കാലാവസ്ഥ എപ്പോള്‍ എവിടേക്ക് വേണമെങ്കിലും വീശാം എന്നൊരു ചിന്ത പൊതുവേ രാഷ്ട്രീയക്കാരെ ഭരിക്കുന്നുണ്ട്. അതിനാല്‍ എന്ത് തെമ്മാടിത്തരം ചെയ്യ്‌താലും എന്തൊക്കെ പുലഭ്യം പറഞ്ഞാലും കുടുബ വാഴ്ച നടത്തിയാലും കേരളത്തിലെ ജനങ്ങള്‍ മാറി മാറി അധികാരം കൈമാറിക്കൊള്ളുമെന്ന് ഇരു മുന്നണിയിലേകും 'താപ്പാനകള്‍' വിചാരിക്കുന്നു.സ്ഥിരതയാര്‍ന്നൊരു ചിന്താശേഷിയില്ലാത്ത സമൂഹം അധഃപതിച്ച സമൂഹമാണു. മാധ്യമങ്ങള്‍ എന്തൊക്കെ പ്രചരിപ്പിച്ചാലും അതിനും അപ്പുറത്തേക്ക് മിഴിയും കാതും തുറന്നുവെക്കാന്‍ കഴിയുന്നൊരു സമൂഹത്തിനേ അഭ്യുന്നതിയും ഐശ്വര്യവും ഉണ്ടാവൂ. മതവര്‍ഗ്ഗചിന്തകളാല്‍ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യപ്പെടുമ്പോള്‍ അത് ഭീകരവും അത്യന്തം അപലപനീയവും ആണെന്നു തിരിച്ചറിയാത്തൊരു ജനത സ്വന്തം ജീവിതം മാത്രമല്ല തകര്‍ക്കുന്നത്. വരാനിരിക്കുന്ന തലമുറയുടെ നാമ്പുകൂടി നുള്ളിക്കളയുകയാണു ചെയ്യുന്നത്..

കേരളം ഇന്ന് സാമ്പത്തികമായ് ഒട്ടൊക്കെ ഉന്നതി പ്രാപിച്ചിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് ഭരണവും റ‌ബ്ബറും ഗള്‍ഫും അതിലൊരു പ്രധാനകാരണമായി മാറിയിരിക്കുന്നു. കേരളത്തില്‍ പട്ടിണി കിടക്കുന്ന ജനങ്ങളില്‍ ഗണ്യമായ് കുറവ് വന്നിരിക്കുന്നു. ഇതൊക്കെ കേരളത്തിലെ ഓരോ ആള്‍ക്കാരെയും ആഹ്ലാദിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യേണ്ട കാര്യങ്ങളാണു. ഒരു സമൂഹം അത്യന്തം ദുരിതങ്ങളില്‍ ജീവിക്കേണ്ടി വരുമ്പോള്‍ അവിടെ സമാധാനവും ശാന്തിയും നഷ്ടമായിരിക്കും. അത് ദ്രാരിദ്ര്യം സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഒരു പ്രതിപ്രവര്‍ത്തനമാണു. വിശന്നിരിക്കുന്നവന്റെ ആവലാതികള്‍.

കേരളത്തില്‍ രണ്ടു രൂപക്ക് അരി നല്‍കുന്നൂ എന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം എണ്‍പതു ശതമാനം ആള്‍ക്കാരെയും പട്ടിണിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞുവെന്നാണു. എന്നാല്‍ ഈ ആശ്വാസം എന്നും നില നില്‍ക്കുന്ന ഒന്നല്ല. ഒരു സമൂഹത്തിനും നിരന്തരമായ് ആശ്രയിച്ച് നില്‍ക്കാനുള്ള അവസരമല്ല ഉണ്ടാവേണ്ടത്, പകരം പൊതുസമൂഹത്തിന്റെ അതേ അവസ്ഥയിലേക്ക് അവര്‍ ഉയര്‍ന്നു വരികയാണു വേണ്ടത്. തൊഴിലുകളില്‍ പ്രാവണ്യം നേടുക. വിദ്യാഭ്യാസമുള്ള ജനതയായി മാറുക. സ്വന്തം നിലനില്പ് സ്വയം സാധ്യമാക്കുക. അതിനുള്ള അവസരങ്ങള്‍ ഭരണകൂടം നീതിപൂര്‍‌വ്വം നിര്‍‌വ്വഹിച്ച് കൊടുക്കുക. ഒരിക്കലും ഒരാളെ ചുമ്മാതിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാവരുത് ഒരു ഔദാര്യവും. ഔദാര്യം എന്നത് ഒരു താത്ക്കാലിക ആശ്വാസം മാത്രമാണെന്നും ഭരണകൂടത്തിനും അത് അനുഭവിക്കുന്നവര്‍ക്കും ഉണ്ടാവണം. അത്യാവശ്യക്കാരന്‍ മാത്രമാണു ഇതൊക്കെ ഉപയോഗിക്കുന്നതെന്ന് ഭരണകൂടം തീര്‍ച്ചയായും ശ്രദ്ധിക്കുകയും വേണം.

ഈ ഔദാര്യങ്ങള്‍ നല്‍കേണ്ടി വന്നത് ഭരണകൂടത്തിന്റെ പാളിച്ചയാണെന്നും മനസ്സിലാക്കണം.. നിങ്ങളുടെ ഭരണം കൊണ്ട് ഇവിടെ സൃഷ്ടിക്കപ്പെടുന്നത് ദരിദ്രനാരായണമ്മാര്‍ എങ്കില്‍ എന്തിനാണു അത്തരമൊരു ഭരണം ?

കേരളം ആദ്യമായ് കമ്മ്യൂണിസ്റ്റ് കാറ്റ് വീശിയ ഒരു പൂന്തോപ്പാണു. ഇവിടുത്തെ ചിന്തയുടെ പൂക്കള്‍ വിരിഞ്ഞത് കമ്മ്യൂണിസ്റ്റ് പൂക്കളായാണു. സാമ്രാജ്യത്വം എപ്പോഴും അതില്‍ അസ്വസ്ഥവുമായിരുന്നു. ഇത്തരം ചിന്തയുടെ പൂക്കളെ നുള്ളിക്കളയാന്‍ അവര്‍ എപ്പോഴും ഉപയോഗിക്കുക കത്രിക ആയിരിക്കില്ല. പകരം ചെടിയുടെ ചുവട്ടില്‍ ഉപ്പ് വാരി വിതറുകയുമാവാം.. ഔദാര്യത്തിന്റെ ഉപ്പ് വിതറല്‍. ഔദാര്യമായ് ലഭിക്കുന്ന ഉപ്പ് (ഫണ്ടിങ്ങ്) ധാരാളം വിഴുങ്ങിയാല്‍ പിന്നീട് ദാഹത്താല്‍ തൊണ്ടനീറി അലയേണ്ടി വരും.! ചിന്തയില്‍ വിരിഞ്ഞ പൂക്കള്‍ കൊഴിയുകയും ചെടി അഴുകി പോവുകയും ചെയ്യും. കമ്മ്യൂണിസ്റ്റു സസ്യം നശിക്കുമെന്നും അതില്‍ വിരിഞ്ഞ പൂക്കള്‍ മാര്‍ക്കറ്റില്‍ ലഭിക്കാതെയും വരുമെന്നാണു അതിന്റെ അര്‍ത്ഥം.

കേരളം ഇപ്പോള്‍ ചിന്തിക്കേണ്ടത് ലോക നിലവാരത്തിലാണു. കേരളത്തിലെ ഓരോ പൗരനും -വിശപ്പൊഴിഞ്ഞവന്‍ - ഇതില്‍ ശ്രദ്ധിക്കണം. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മലയാളിയെപ്പോലെ കുടിയേറിയവര്‍ ആരുമുണ്ടാകില്ല. യഹൂദ സമൂഹം അവരുടെ പാലായനകാലങ്ങളില്‍ ഇതുപോലെ ഓരോ നാട്ടിലേക്കും കടന്നു ചെല്ലുകയും പല സംസ്ക്കാരങ്ങളെ അറിയുകയും അതിനു ശേഷം സ്വന്തമായ് ഒരു രാജ്യം ഉണ്ടാക്കുകയും ചെയ്യ്‌തൂ. നിര്‍ഭാഗ്യവശാല്‍ ആ രാജ്യവും അതിലെ പ്രജകളും ഏറ്റവും സ്വാര്‍ത്ഥരായ് തീരുകയും അവര്‍ ലോകത്തിന്റെ സമാധാനത്തില്‍ കടിച്ച കട്ടുറുമ്പുകളായ് തീരുകയും ചെയ്യുന്ന ഏറ്റവും ക്രൂരവും വഞ്ചിതവുമായൊരു അവസ്ഥയാണു ഇന്ന് കാണുന്നത്. യഹൂദികളെ പണ്ട് ഏറ്റവും സ്നേഹ സമ്പന്നനായ ഒരു മനുഷ്യനെ കുരിശില്‍ തറച്ച് കൊന്നപ്പോള്‍ ലോകം വെറുത്തതാണു. ഇന്ന് അവര്‍ ലോകത്തെ മുഴുവന്‍ കുരിശില്‍ തറക്കാന്‍ ഒരുങ്ങുന്നു. കേരളം ഇവിടെയാണൂ മാതൃകയാവേണ്ടത്.

മലയാളികള്‍ അവരുടെ സ്വാര്‍ത്ഥത വെടിഞ്ഞാല്‍ ലോക നിലവാരത്തില്‍ ചിന്തിക്കാന്‍ അവനെക്കാള്‍ ആര്‍ക്കും സാധിക്കില്ല. ഒരു മുണ്ടും ചുറ്റി ലോകം ചുറ്റാന്‍ ഇറങ്ങുന്ന മലയാളി അത്രക്ക് നിസാരമായാണു ലോകത്തെ കീഴടക്കുന്നത്. അപ്പോഴും അവനില്‍ പറ്റിപ്പിടിച്ചിരിക്കുന്ന സങ്കുചിത ചിന്തകള്‍ എന്തേ പറിച്ചെറിയാന്‍ സാധിക്കുന്നില്ല ? ജാതിയുടെയും മതത്തിന്റെയും വൃത്തികെട്ട ചെതുമ്പലുകള്‍ എന്തിനാണു മലയാളീ സൂക്ഷിക്കുന്നത് ? അതിന്റെ ഉളുമ്പുനാറ്റം സ്വന്തം മൂക്കിനു എങ്ങനെ സഹിക്കാന്‍ സാധിക്കുന്നു. മനുഷ്യന്‍ എന്ന മഹനീയമായ ഗന്ധം പ്രസരിപ്പിക്കാന്‍ മലയാളിക്ക് സാധിക്കണം.